Friday, December 11, 2009

ആള്‍ ദൈവങ്ങള്‍ ഉണ്ടാകുന്നത്‌

മൂലധനത്തിന്റെ പ്രലോഭനീയമായ നവപ്രത്യയശാസ്ത്രത്തിന്റെ തുറന്ന വാഹനത്തില്‍ പുറം തിരിഞ്ഞുനിന്ന് പട്ടിണിക്കാരനും ഭൂരഹിതനും പീഡിതനും സ്വപ്നത്തിന്റെയും നീതിമോഹത്തിന്റെയും ഒഴിഞ്ഞ പാനപാത്രങ്ങള്‍ വച്ചുനീട്ടിയ സഖാവിനെ അവര്‍ രക്ഷകന്റെ കുപ്പായവും കിരീടവുമണിയിച്ചു.
വാഗ്ദാനങ്ങളുടെ ദൈവം.
ഈ ദൈവത്തിന്‌ ഒഴിഞ്ഞ പാനപാത്രങ്ങള്‍ നിറയ്ക്കാനുള്ള സിദ്ധിയില്ലെന്നും നിറഞ്ഞ പാനപാത്രങ്ങള്‍ തങ്ങളുടെ കൈകളിലാണെന്നും അവ തട്ടിയെടുത്ത്‌ അച്ചടക്കത്തിന്റെ അറയില്‍ സൂക്ഷിച്ചവര്‍ ആവര്‍ത്തിച്ചിട്ടും ജനങ്ങള്‍ സഖാവില്‍ നിന്ന് പിരിയാന്‍ കൂട്ടാക്കാതിരുന്നതിനാല്‍ -
നേതാവിന്‌ പാകത്തിലുള്ള ചങ്ങല തീര്‍ക്കുന്നതിരക്കിലായി പാര്‍ട്ടി.
ചങ്ങല പൊട്ടിച്ച സഖാവിന്റെ മണ്ണുമാന്തികള്‍ പാര്‍ട്ടിയുടെ അന്നദാദാക്കളായ ചില വിശുദ്ധ പശുക്കളെ തോണ്ടിയപ്പോള്‍ -
പാര്‍ട്ടി ബുദ്ധിജീവി നിര്‍ദ്ദേശാനുസരണം പേന കൈയ്യിലെടുത്തു.
നേതാവിനെ ആള്‍ദൈവമാക്കി.
ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നതെങ്ങനെയെന്ന് അയാള്‍ നവമൂലധന ബുദ്ധിയുടെ പൂപ്പലും വഴുക്കലുമുള്ള വക്രമലയാളത്തില്‍ എഴുതി പത്രത്തിലച്ചടിപ്പിച്ചു.
വൈതാളികര്‍ ആര്‍ത്തു.
വായിച്ചവര്‍ക്ക്‌ പാര്‍ട്ടിയില്‍ ആള്‍ദൈവങ്ങള്‍ എങ്ങനെയുണ്ടാകുന്നു എന്നുമാത്രം മനസ്സിലായില്ല.
ഒരു വ്യാജ ബുദ്ധിജീവി എങ്ങനെ ഒറ്റുകാരനായിത്തീരുന്നു എന്നുമാത്രം മനസ്സിലായി.
ചായക്കട തിണ്ണയിലിരുന്ന് കട്ടന്‍ ചായയ്ക്കൊപ്പം പത്രം വായിച്ച ഒരു നിസ്വന്‍,ബുദ്ധിജീവിയുടെ സങ്കീര്‍ണ്ണ ലിഖിതം മനസ്സിലാകാത്തതിനാല്‍ തന്റെ ചെറുബുദ്ധികൊണ്ട്‌ ലളിതമായി അത്‌ ഇങ്ങനെ പൂരിപ്പിച്ചു:
"പാര്‍ട്ടി ഒറ്റുകാരുടെ കൂടാരമാകുമ്പോള്‍ അവശേഷിക്കുന്നവര്‍ ആള്‍ ദൈവങ്ങളാകുന്നു."

Friday, November 13, 2009

അവര്‍ ച്യൂയിങ്‌ഗം ചവച്ചുകൊണ്ട്‌ നൃത്തം ചെയ്യുമ്പോള്‍

കൃഷ്‌ണന്‍കുട്ടി സന്ദേഹങ്ങളാല്‍ ഉലഞ്ഞു.
അയാളുടെ നീതിബോധം അയാള്‍ക്കു ഭാരമായി.
സായാഹ്നപത്രം മടക്കി അയാള്‍ എഴുന്നേറ്റു.
സദ്ദാംഹുസൈനെ തൂക്കിലേറ്റിയ ദാരുണ വാര്‍ത്തയായിരുന്നു അന്നത്തെ പത്രത്തിന്റെ ചുവന്ന തലക്കെട്ട്‌. അതിനുതാഴെ, `വിദേശവായ്‌പ അനിവാര്യം; വ്യവസ്ഥകള്‍ അംഗീകരിക്കും' എന്ന മന്ത്രി സഖാവിന്റെ പ്രസ്‌താവനയും.
ആ വാര്‍ത്തകള്‍ കൃഷ്‌ണന്‍കുട്ടിയെ ആകെ ഭയപ്പെടുത്തി. സദ്ദാമിനെ തൂക്കിലേറ്റുമ്പോള്‍ ചുറ്റാകെ നിന്ന ചില വെളുത്ത സൈനികള്‍ ച്യൂയിങ്‌ഗം ചവച്ചുകൊണ്ട്‌ നൃത്തം ചവിട്ടി എന്ന ഭാഗത്തെ ത്തിയപ്പോള്‍ അയാള്‍ക്കു വായന നിര്‍ത്തേണ്ടിവന്നു. മന്ത്രിയുടെ പ്രസ്‌താവനയും അയാള്‍ക്ക്‌ പൂര്‍ത്തിയാക്കാനായില്ല.
ഇവറ്റകള്‍ ആരാണ്‌?
കൃഷ്‌ണന്‍കുട്ടിയുടെ ഉള്ളില്‍ രോഷമുറഞ്ഞ്‌ കനംതൂങ്ങി. അയാള്‍ വായനശാലയില്‍നിന്നും ഇരുട്ടിലിറങ്ങി നടന്നു.
പാര്‍ട്ടിയാഫീസില്‍ പ്രകാശമുണ്ടായിരുന്നു. സെക്രട്ടറി പോയിട്ടില്ല.
``സഖാവേ, ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു? നീതിക്ക്‌ എത്ര മുഖമുണ്ട്‌''?
സെക്രട്ടറി പൊട്ടിച്ചിരിച്ചു. ആ ചിരികേട്ട്‌ കൃഷ്‌ണന്‍കുട്ടി കൂടുതല്‍ പേടിച്ചു.
വീട്ടിലെത്തിയപ്പോള്‍ ഉമ്മറത്തെ വെളിച്ചം മങ്ങിക്കത്തുന്നുണ്ടായിരുന്നു. അതിനുതാഴെ നില ത്തിരുന്ന്‌ മകന്‍ ചരിത്രപാഠങ്ങള്‍ ഉറക്കെ വായിച്ചു പഠിക്കുകയാണ്‌ - വാറല്‍ ഹേസ്റ്റിംഗ്‌സിന്റെ ഭരണ പരിഷ്‌കാരങ്ങള്‍.
ഭാര്യ കഞ്ഞിവിളമ്പി. അയാളുടെ വിശപ്പ്‌ കെട്ടുപോയിരുന്നു.
അന്നുരാത്രി അയാളെ ദുഃസ്വപ്‌നങ്ങളുടെ വേട്ടനായ്‌ക്കള്‍ പുലരുംവരെ പിന്തുടര്‍ന്നു.
അയാളുടെകൂരയില്‍ ച്യൂയിംങ്‌ഗം ചവച്ചുകൊണ്ട്‌ യന്ത്രത്തോക്കുകളുമായി അവര്‍ എത്തുന്നു.
``ഗഡുമുടങ്ങിയിരിക്കുന്നു'' - അവര്‍ അറിയിക്കുന്നു.
``എവിടെ നിന്റെ ഭാര്യ? മക്കള്‍?''
ഒന്നു ഞെട്ടിയുണരാന്‍ പോലും കഴിയാതെ അയാളെ ആ ദുഃസ്വപ്‌നം പുലരുംവരെ കീഴ്‌പ്പെടുത്തി.
പുലര്‍ച്ചെ അയാള്‍ ഉണരുന്ന നേരമായിട്ടും ഉണരാഞ്ഞപ്പോള്‍ ഭാര്യ അയാളെ കുലുക്കി വിളിച്ചു.
അയാള്‍ അവശനായിരുന്നു.
പണിപ്പെട്ട്‌ അയാള്‍ എഴുന്നേറ്റു.
``എന്തുപറ്റി നിങ്ങള്‍ക്ക്‌''? - ഭാര്യ ഉത്‌കണ്‌ഠയോടെ തിരക്കി.
അയാള്‍ ഭാര്യയെ തുറിച്ചുനോക്കി. പിന്നെ പതിയെ പറഞ്ഞു: ``ഒന്നുമില്ല.''
മഴ പെയ്യുന്നൂണ്ടായിരുന്നു. ക്രമേണ മഴ കനത്തു.
അന്നയാള്‍ പണിസ്ഥലത്തേക്കു പോയില്ല. മഴയത്ത്‌ പാറമടയില്‍ പണി നടക്കില്ല.
ഭാര്യ അയാളോട്‌ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കുട്ടികളുടെ ഫീസ്‌, തന്റെ മരുന്നുകള്‍, പറ്റുകടയില്‍ പെരുകുന്ന കടം, സഹകരണ ബാങ്കില്‍ നിന്നും ജപ്‌തി നോട്ടീസ്‌ വീണ്ടൂം വന്നത്‌...
അയാള്‍ എല്ലാം കേട്ടിട്ടും ഒന്നും കേള്‍ക്കുന്നു ണ്ടായിരുന്നില്ല.
കുറേനേരം കൂടി മഴ നോക്കിനിന്നശേഷം അയാള്‍ കുടയുമെടുത്ത്‌ ഇറങ്ങി.
വായനശാലയില്‍ അയാള്‍ ഒറ്റയ്‌ക്കായിരുന്നു.
പത്രമെടുത്ത്‌ വെറുതേ അകപ്പേജുകള്‍ നോക്കി. വാര്‍ത്തകള്‍ക്കു മീതെ അയാളുടെ കണ്ണുകള്‍ പരതി നടന്നു.
എല്ലാം അസ്വസ്ഥതയുടെ വിത്തുകള്‍.
`തോട്ടം തൊഴിലാളികള്‍ പട്ടിണിയില്‍'
`കടക്കെണി: രണ്ടു കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്‌തു.'
`പാര്‍ട്ടിയെ കാലത്തിനൊത്ത്‌ മാറ്റണം' - പാര്‍ട്ടി സെക്രട്ടറി.
`ആഗോളീകരണം അനിവാര്യം' - മന്ത്രി.
`മാഫിയാതലവനില്‍ നിന്ന്‌ ചിലര്‍ കോടികള്‍ കൈപ്പറ്റി.'
ഏറ്റവും മുകളില്‍ ഒരു വലിയ കളര്‍ ചിത്രം. പാര്‍ട്ടി സമ്മേളനത്തില്‍ വിശിഷ്‌ട ക്ഷണിതാവായി അണികളെ അഭിസംബോധന ചെയ്യുന്ന സൂപ്പര്‍ സിനിമാതാരം. അദ്ദേഹത്തിന്റെ നവപ്രത്യയശാസ്‌ത്ര സംബന്ധിയായ പ്രസംഗം ആരാധനയോടും വിധേയഭാവത്തോടും വായതുറന്നു കേട്ടിരിക്കുന്ന അണികള്‍.
അയാള്‍ ആ ചിത്രത്തിലെ നിശ്ശബ്‌ദരായി നിലകൊള്ളുന്ന ചെങ്കൊടികളോടൊപ്പമായിരുന്നു. കാറ്റില്‍ പറക്കാതെ തലകുനിച്ച്‌ നിരനിരയായി...
ഇടനെഞ്ചില്‍ അയാള്‍ക്ക്‌ ഒരു നീറ്റല്‍ തോന്നി.
പേജ്‌ മറിക്കവേ, വര്‍ഗ്ഗീയ വാദികള്‍ വധിച്ച രണ്ടുസഖാക്കളുടെ ചിത്രം. പണി സ്ഥലത്തുനിന്ന്‌ മടങ്ങിവരവേ, വഴിയില്‍ വച്ച്‌...
അയാള്‍ക്ക്‌ ആ വാര്‍ത്തയും മുഴുവനാക്കാനായില്ല. അയാളുടെ കൈ അറിയാതെ ചെവിക്കു മുകളിലെ വെട്ടേറ്റ പാടില്‍ പരതി. പതിറ്റാണ്ടുകളുടെ പഴക്കമുള്ള പാട്‌.
ഓരോ വെട്ടേല്‍ക്കുമ്പോഴും, ബോധം കൈവിടും വരെ മുഷ്‌ടി താഴ്‌ന്നിരുന്നില്ല.
ഉള്ളിലും കണ്ണുകളിലും നേരിയ കാഴ്‌ച തെളിയുമ്പോള്‍ ആശുപത്രിക്കിടക്കയ്‌ക്കു ചുറ്റും നിന്ന സഖാക്കളുടെ മുഖങ്ങള്‍.
സഖാവേ...
രക്തം രക്തത്തെ തിരിച്ചറിയുന്ന വിളി.
അയാള്‍ ബഞ്ചില്‍ ചാരിയിരുന്ന്‌ കണ്ണുകളടച്ചു.
ക്ഷീണം കൊണ്ട്‌ അയാള്‍ മയങ്ങിപ്പോയി.
അയാള്‍ അയാളെത്തന്നെ സ്വപ്‌നം കണ്ടു.
വിദേശ കുത്തകകള്‍ക്ക്‌ വാതില്‍ തുറന്നു കൊടുക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെയുള്ള മാര്‍ച്ചില്‍ കൊടിയുമേന്തി പോലീസുകാരുടെ അടിയേറ്റു വീഴുന്ന അയാള്‍.
പാര്‍ട്ടിയോഗങ്ങളില്‍ നേതാക്കളെ കേള്‍ക്കാന്‍ വേദിക്കു മുമ്പില്‍ സ്ഥാനം പിടിക്കുന്ന അയാള്‍.
രാത്രിയില്‍ പോസ്റ്ററും പശയുമായി തെരുവിലൂടെ നീങ്ങുന്ന അയാള്‍.
പാര്‍ട്ടി വിജയിച്ച്‌ അധികാരമേറിയപ്പോള്‍ തെരുവില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്കിടയില്‍ അയാള്‍.
പതിയെ ചിത്രങ്ങള്‍ക്ക്‌ നിറം മങ്ങി. ഇപ്പോള്‍, പണികഴിഞ്ഞുവരുന്ന അയാള്‍ക്കുനേരെ ഒരു കവചിത വാഹനം. ച്യൂയിംങ്‌ഗം ചവച്ചുകൊണ്ട്‌ ഒരു സായിപ്പ്‌ ഇറങ്ങിവരുന്നു. കൂടെ രണ്ട്‌ അനുചരന്മാര്‍.
അവരും ച്യൂയിങ്‌ഗം ചവയ്‌ക്കുന്നുണ്ടായിരുന്നു.
പൊടുന്നനെ, സായിപ്പിന്റെ ഓരത്ത്‌ ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുന്ന അനുചരന്മാരിലൊരാളുടെ മുഖം സെക്രട്ടറിയുടേതാണെന്നു കണ്ട്‌ അയാള്‍ നടുങ്ങിയുണര്‍ന്നു.
അന്നേരം വായനശാലയില്‍ മറ്റാരുമുണ്ടായിരുന്നില്ല.
റോഡിന്റെ ഓരത്തെ മരത്തണലില്‍ കുറേ ചെറുപ്പക്കാര്‍ ചീട്ടുകളിക്കുന്നുണ്ടായിരുന്നു.
ഇപ്പോള്‍ തുറന്ന കണ്ണുകള്‍ക്കുമുന്നിലും ച്യൂയിങ്‌ഗം ചവച്ചുകൊണ്ട്‌ കൊലച്ചിരിയുമായി ചിലര്‍... കണ്ണുകള്‍ അടച്ചാലും തുറന്നാലും ഒരേ കാഴ്‌ച.
അവര്‍ അയാള്‍ക്കുചുറ്റും ച്യൂയിങ്‌ഗം ചവച്ചുകൊണ്ട്‌ നൃത്തം ചെയ്യാന്‍ തുടങ്ങി.
മഴ അയാളെ വിളിച്ചു. അയാള്‍ മഴയിലേക്കിറങ്ങി.
പിറ്റേന്ന്‌, അന്തര്‍ദേശീയ ധനകാര്യസ്ഥാപനത്തിന്റെ പ്രതിനിധികളും ഇടതുപക്ഷ സര്‍ക്കാരും വായ്‌പാകരാര്‍ ഒപ്പിടുന്ന വലിയ വര്‍ണചിത്രവും വാര്‍ത്തയും അച്ചടിച്ച പത്രത്തിന്റെ അകപ്പേജുകളിലൊന്നില്‍, പ്രാദേശിക വാര്‍ത്തകള്‍ക്കിടയില്‍, `മരിച്ച നിലയില്‍ കാണപ്പെട്ടു' എന്ന വാര്‍ത്ത യോടൊപ്പം ചേര്‍ത്തിരുന്ന അയാളുടെ മങ്ങിയ ചിത്രം അധികമാരും തിരിച്ചറിഞ്ഞില്ല.

Saturday, October 10, 2009

അരക്ഷിതം

തോക്കേന്തിയ ഒരു പ്രതിമയായി ന്യൂജനറേഷന്‍ ബാങ്കിന്റെ കണ്ണാടി വാതിലിനു മുന്നില്‍ അയാള്‍.
വെയിലുറയ്‌ക്കുന്നു. ജനങ്ങള്‍ വരവായി.
വ്യവസ്ഥകള്‍ ലളിതം. ഉദാരം.
കറവപ്പശു, വീട്‌, ബൈക്ക്‌, കാര്‍, ഫ്‌ളാറ്റ്‌... ഏതു സ്വപ്‌നമായാലും സാക്ഷാത്‌കാരത്തിന്‌ ആധാരങ്ങളും കുറെ ഒപ്പുകളും മാത്രം മതി.
അയാള്‍ ആദ്യം വന്ന വൃദ്ധനെയും നിറം മങ്ങിയ സാരി ചുറ്റിയ ഒരു സ്‌ത്രീയെയും ആദരവോടെ അഭിവാദ്യം ചെയ്‌തു.
ഓരോ കസ്റ്റമറെയും അവര്‍ കടന്നുവരുമ്പോള്‍ അഭിവാദ്യം ചെയ്യണം എന്നാണ്‌ മാനേജരുടെ ഉത്തരവ്‌.
കൈയില്‍ പഴകി മുഷിഞ്ഞ ഒരു ആധാരത്തിന്റെ ചുരുളുമായി നിന്ന വൃദ്ധന്‌ ചെറിയ വിറയലുണ്ടാ യിരുന്നു. നിസ്സഹായതയുടെ നിഴലുകള്‍ മൂടിയ കണ്ണുകളായിരുന്നു ആ സ്‌ത്രീയുടേത്‌.
അയാള്‍ വൃദ്ധനെ താങ്ങി, പതിയെ കനത്ത ഡോര്‍ തള്ളിത്തുറന്നു കൊടുത്തു. വൃദ്ധനും സ്‌ത്രീയും ബാങ്കിന്റെ ശീതീകരിച്ച ഉള്ളിലേക്കു നടന്നു. ബാങ്ക്‌ ഹാളില്‍ സ്ഥാപിച്ചിട്ടുള്ള ടി.വി.യില്‍ ഒരു വലിയ തിമിംഗലം തന്റെ വായ്‌ തുറന്ന്‌ ഇരയെ അകത്താക്കുന്ന അനിമല്‍ പ്ലാനറ്റ്‌ ചാനലിലെ ദൃശ്യം വാതില്‍ അടയുന്നതിന്‌ മുമ്പ്‌ ഒരു നിമിഷം അയാള്‍ കണ്ടു.
വാതില്‍ അടഞ്ഞപ്പോള്‍ അയാള്‍ക്ക്‌ നെഞ്ചു രുക്കം തോന്നി. അയാള്‍ കൈയിലെ തോക്ക്‌ ഒന്നുകൂടി മുറുക്കി ചേര്‍ത്തുപിടിച്ചു.
പിന്നീട്‌ വന്നത്‌ ഒരു പയ്യനായിരുന്നു. കൈയില്‍ റേഷന്‍ കാര്‍ഡും ആധാരവും. ഒരു 150 സി.സി. ബൈക്കിന്റെ സ്വപ്‌നം കൊണ്ട്‌ അവന്റെ കണ്ണുകള്‍ തിളങ്ങിയിരുന്നത്‌ അയാള്‍ കണ്ടു.
അവന്‌ അയാളുടെ അഭിവാദ്യം ആവശ്യമുണ്ടാ യിരുന്നില്ല. കണ്ണാടി വാതില്‍ തള്ളിത്തുറന്ന്‌ അവന്‍ അകത്തേക്ക്‌ കയറിപ്പോയി.
അയാള്‍ സ്റ്റൂളിലിരുന്നു.
കാലുകളുടെ വേദന പറഞ്ഞ്‌ കേണപേക്ഷിച്ച പ്പോള്‍ അനുവദിച്ചു കിട്ടിയതാണ്‌ സ്റ്റൂള്‍. ബാങ്കിന്റെ നിയമങ്ങള്‍ക്ക്‌ എതിരാണ്‌ അതെന്ന്‌ ഓര്‍മ്മിപ്പിച്ചു കൊണ്ട്‌, കസ്റ്റമേഴ്‌സ്‌ വാതില്‍ക്കല്‍ വരുമ്പോള്‍ ഇരിക്കരുത്‌ എന്ന വ്യവസ്ഥയോടെയാണ്‌ മാനേജര്‍ അതനുവദിച്ചത്‌.
മുന്നിലും പിന്നിലും ക്യാമറയുടെ കറുത്ത നേത്രങ്ങളുണ്ടെന്ന്‌ അയാള്‍ക്കറിയാമായിരുന്നു. തനിക്കു മാത്രമല്ല, പടികടന്നു വരുന്നവര്‍ തിരികെ റോഡിലെത്തുംവരെ അവയുടെ തീക്ഷ്‌ണ നയനങ്ങള്‍ അകമ്പടിയുണ്ട്‌.
തന്റെ അഭിവാദനങ്ങള്‍ക്ക്‌ ഊഷ്‌മളത പോരെന്ന്‌ മാനേജര്‍ കഴിഞ്ഞ ദിവസം ക്യാബിനില്‍ വിളിച്ചു വരുത്തി പറഞ്ഞിരുന്നു.
എല്ലാം അദ്ദേഹം കാണുന്നു, അറിയുന്നു. ഒരു നിശ്വാസം പോലും തനിക്ക്‌ സ്വകാര്യമായില്ല.
തന്റെ പോക്കറ്റിനു മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന തസ്‌തികപ്പേരില്‍ അയാള്‍ വെറുതെ നോക്കി: സെക്യൂരിറ്റി ഓഫീസര്‍!
അയാള്‍ തന്റെ സന്തത സഹചാരിയായ ഇരട്ടക്കുഴല്‍ തോക്കിനെ നോക്കി. തിരയില്ലാത്ത തോക്ക്‌.
വെറുമൊരു ഇരുമ്പു കുഴല്‍.
അയാള്‍ അതിന്റെ ട്രിഗറില്‍ കൈവച്ചു.
അന്നേരം അയാളുടെ ഉള്ളില്‍ ചോരയുടെ ഒരു തിരമാല ആഞ്ഞുവീശി.
അതിര്‍ത്തിയില്‍, ഇരുവശവും വീണുപൊട്ടുന്ന ഷെല്ലുകള്‍. ചീറിപ്പായുന്ന വെടിയുണ്ടകള്‍. മരണത്തിന്റെ നിഴല്‍ തൊട്ടുമുന്നില്‍ കണ്ടിട്ടും അയാള്‍ പതറിയിരുന്നില്ല.
എന്നാല്‍, ജീവിതത്തിന്റെ നൂല്‍പ്പാലത്തില്‍ നില്‍ക്കേ, ചുമലിലെ ഭാരങ്ങള്‍ കൊണ്ട്‌ ഉലഞ്ഞു പോകുന്നു.
പെണ്‍മക്കള്‍, കടങ്ങള്‍... പെന്‍ഷന്‍ കൊണ്ട്‌ പലിശയും മരുന്നും നടക്കില്ല.
ജീവിതം വഴിമുട്ടുമ്പോള്‍, ഘോഷയാത്രയില്‍ വെറും ടാബ്‌ളോയായി നില്‍ക്കേണ്ടിവരുന്ന വേദിക്കു വേണ്ടാതായ കഥകളി വേഷക്കാരന്റെ നീറ്റല്‍.
കാക്കി. തൂവല്‍ പിടിപ്പിച്ച തൊപ്പി. ഉണ്ടയില്ലാത്ത ഒരു തോക്ക്‌.
കോമാളി വേഷക്കാരന്റെ മടുപ്പ്‌.
പുറത്ത്‌ ഒരു വിദേശനിര്‍മ്മിത കാര്‍ വന്നു നിന്നു.
അയാള്‍ എഴുന്നേറ്റ്‌ തോക്ക്‌ നേരേ പിടിച്ചു നിന്നു.
കാറില്‍ നിന്നും ഇറങ്ങി വന്ന ഖദര്‍ധാരിയെ സല്യൂട്ട്‌ ചെയ്‌ത്‌ ആദരവോടെ വാതില്‍ തുറന്നു കൊടുത്തു.
വാതില്‍ അടയുന്നതിനുമുമ്പ്‌ അകത്തുനിന്നും ഒരു നേര്‍ത്ത തേങ്ങല്‍ അയാള്‍ കേട്ടു. നേരത്തേ കടന്നു പോയ സ്‌ത്രീയാണ്‌. വെളുത്ത ഷര്‍ട്ടും കറുത്ത ടൈയും ധരിച്ച തടിയന്‍ സഹമാനേജര്‍ കോപാകുലനായി എന്തൊക്കെയോ അവരോട്‌ പറയുന്നുണ്ട്‌.
ഗഡു മുടങ്ങിയിട്ടുണ്ടാവണം. അവര്‍ക്കുള്ള മണ്ണും കൂരയും ഇനി ബാങ്കിന്റേതാണ്‌ എന്നായിരിക്കും അയാള്‍ പറഞ്ഞിട്ടുണ്ടാവുക.
കെണിയില്‍ വീണ ഇരകള്‍.
അയാള്‍ തോക്കിന്റെ കുഴല്‍ തന്റെ കഴുത്തില്‍ ചേര്‍ത്തുവച്ചു. ലോഹത്തിന്റെ മരവിച്ച തണുപ്പ്‌.
ഞാന്‍ ആരുടെ കാവലാളാണ്‌?
ഉണ്ടയില്ലാത്ത ഒരു തോക്കും താനും.
രണ്ട്‌ പൊള്ള വേഷങ്ങള്‍.
തെരുവില്‍ക്കൂടി ഇപ്പോള്‍ ഒരു പാര്‍ട്ടിയുടെ വികസനയാത്ര കടന്നു പോവുകയാണ്‌. അധിനിവേശ വിരുദ്ധരുടെ പ്രചാരണജാഥയാണ്‌ അതിനെതിരെ വരുന്നത്‌. വാഹനങ്ങള്‍ അക്ഷമയുടെ വീര്‍പ്പുമുട്ടലില്‍ പൊരിവെയിലില്‍ വഴിമുടക്കി നിരനിരയായി കിടക്കുന്നു.
അയാള്‍ സ്റ്റൂളില്‍ നിന്നും എഴുനേറ്റു.
പണയപ്പണ്ടങ്ങളുമായി കടന്നുവന്ന ഒരമ്മയും മകളും അയാളോട്‌ അതെവിടെയാണ്‌ കൊടുക്കേണ്ട തെന്ന്‌ അന്വേഷിച്ചു.
അയാള്‍ അവരുടെ മുഖങ്ങളിലേക്കു നോക്കി.
വേദനയുടെ കനല്‍ പൊന്തിയ മുഖങ്ങള്‍.
അയാള്‍ ഒന്നും പറഞ്ഞില്ല. വാതില്‍ തുറന്ന്‌ കൗണ്ടര്‍ ചൂണ്ടിക്കാണിച്ചു കൊടുത്തു.
അകത്തുനിന്ന്‌ തേങ്ങിക്കരഞ്ഞു കൊണ്ടിരുന്ന സ്‌ത്രീ വാതില്‍ കടന്ന്‌ പുറത്തേക്കു വന്നു.
``എന്തുപറ്റി?'' - അയാള്‍ ചോദിച്ചു.
അവര്‍ ഒന്നും പറയാതെ അയാളെത്തന്നെ നോക്കിനിന്നു.
പിന്നീട്‌, തേങ്ങലടക്കിക്കൊണ്ട്‌ ചോദിച്ചു: ``നിങ്ങള്‍ക്ക്‌ ആ തോക്കുകൊണ്ട്‌ എന്നെയൊന്ന്‌ കൊന്നുതരാമോ?''
അവരുടെ കണ്ണുകളിലെ തീകൊണ്ട്‌ അയാളുടെ ഉള്ള്‌ പൊള്ളി.
ആ തേങ്ങല്‍ തെരുവിലലിഞ്ഞു തീരുവരെ അയാള്‍ അങ്ങനെതന്നെ നിന്നു.
പൊടുന്നനെ, അയാള്‍ വാതില്‍ തള്ളിത്തുറന്ന്‌ തോക്കുമായി മാനേജരുടെ ക്യാബിനു മുന്നിലേക്ക്‌ ചെന്നു. കണ്ണാടി വാതിലിനപ്പുറം മാനേജര്‍ ടെലി ഫോണിലാണ്‌.
കൗണ്ടറുകളില്‍ തിരക്കായിത്തുടങ്ങി.
അയാള്‍ ക്യാബിന്റെ സ്വര്‍ണ്ണനിറമുള്ള പിടിയില്‍ കൈവച്ചു.
മാനേജര്‍ ഫോണ്‍ വച്ചതും അയാള്‍ അകത്തേക്കു കയറി.
അനുവാദം കൂടാതെ കടന്നു വന്നതിന്റെ അരിശം മാനേജരുടെ മുഖത്തുനിന്നും അയാള്‍ക്കു വായിക്കാ നായി.
പക്ഷേ, കൃത്രിമമായ സൗമ്യതയുടെ ഒരാവരണം കൊണ്ട്‌ മാനേജര്‍ പെട്ടന്നതിനെ മായ്‌ച്ചുകളഞ്ഞു.
``യേസ്‌. എന്തുവേണം''?
അയാള്‍ക്ക്‌ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.
``എന്തെങ്കിലും പ്രോബ്‌ളം''?
അയാളുടെ ഉള്ളില്‍ വാക്കുകള്‍ തിളച്ചുമറിയാന്‍ തുടങ്ങുന്നത്‌ അയാള്‍ അറിഞ്ഞു.
പെട്ടെന്ന്‌ കുട്ടികളുടെ മുഖങ്ങള്‍ അയാള്‍ ക്കോര്‍മ്മവന്നു.
``അച്ഛാ...'' അവര്‍ വിളിക്കുന്നു.
നിശ്ശബ്‌ദതയുടെ രണ്ട്‌ നിമിഷങ്ങള്‍.
``നോ സര്‍. നോ പ്രോബ്‌ളം''- അയാള്‍ പറഞ്ഞൊപ്പിച്ചു.
മാനേജര്‍ അയാളെ തുറിച്ചു നോക്കി.
അയാള്‍ തോക്ക്‌ ചേര്‍ത്തുപിടിച്ച്‌ മാനേജരെ സല്യൂട്ട്‌ ചെയ്‌ത്‌ തിരികെ നടക്കാന്‍ തുടങ്ങവേ-
``ജസ്റ്റ്‌ എ മിനിട്ട്‌'' - മാനേജരുടെ സൗമ്യ ശബ്‌ദം.
അയാള്‍ തിരിഞ്ഞുനിന്നു.
മാനേജര്‍ വായയുടെ ഒരുവശം കോട്ടി പുഞ്ചിരിച്ചു.
അയാള്‍ വിയര്‍ത്തു.
അതിര്‍ത്തിയില്‍, പൊട്ടിത്തെറിക്കുന്ന ഗ്രനേഡു കള്‍ക്കിടയിലൂടെ, ശത്രുവിന്റെ പീരങ്കി വായകള്‍ ക്കിടയിലൂടെ ശത്രുവിനെ മാത്രം ലക്ഷ്യം വച്ചുകൊണ്ട്‌ ദുര്‍ഘട പാതയിലൂടെ ഇഴഞ്ഞു നീങ്ങുന്ന ധീര സൈനികര്‍-
അവരിലൊരാള്‍- ജീവിതത്തിന്റെ കത്തി മുനയ്‌ക്കു മുന്നില്‍ ഉണ്ടയില്ലാത്ത ഒരു തോക്കുമായി വിറപൂണ്ടു നില്‍ക്കുന്നു.
``ലുക്‌ മിസ്റ്റര്‍ സെക്യൂരിറ്റി ആഫീസര്‍, നിങ്ങള്‍ കുറച്ചുകൂടി ഡിസിപ്ലിന്‍ പാലിക്കേണ്ടതുണ്ട്‌. ബോറടിക്കുമ്പോള്‍ ചുമ്മാ കയറിയിറങ്ങാനുള്ളതല്ല, മാനേജരുടെ ക്യാബിന്‍. മൈന്റ്‌ ഇറ്റ്‌''
``സര്‍, ഞാന്‍...........''
``നിങ്ങള്‍ക്കെന്താണ്‌ പ്രോബ്‌ളം മിസ്റ്റര്‍. ഞാന്‍ കാണുന്നുണ്ട്‌. നിങ്ങള്‍ക്ക്‌ പ്രായമായി. ഇങ്ങനെ യായാല്‍ ഞങ്ങള്‍ക്ക്‌ നിങ്ങളെ...........''
പൊടുന്നനെ അയാളുടെ ഉള്ളില്‍ ഒരാള്‍ ഉണര്‍ന്നു. സ്വജീവനേക്കാള്‍ ദേശാഭിമാനത്തിനും സ്വാഭിമാനത്തിനും വിലകല്‍പ്പിച്ചിരുന്ന ഒരാള്‍. ഉള്ളിലെ ദരിദ്രഭീരുവിനെ ചവിട്ടിമെതിച്ചുകൊണ്ട്‌ അയാള്‍ തിരിഞ്ഞുനിന്നു.
``മാനേജര്‍, നിങ്ങള്‍ ഭീഷണിപ്പെടുത്തേണ്ട. എനിക്കുകുറച്ചു തിരകള്‍ വേണം. എന്റെ തോക്കില്‍ നിറയ്‌ക്കാന്‍.''
മാനേജര്‍ ഉച്ചത്തില്‍ ചിരിച്ചു. ചിരിച്ചുകൊണ്ടു തന്നെ അയാള്‍ പറഞ്ഞു: `` ഓ, അതാണാവശ്യം, തിര. എന്തിനാണ്‌ തനിക്ക്‌ തിര? എന്നെ കൊല്ലാനോ?''
മാനേജരുടെ ചിരി വീണ്ടും ഉച്ചത്തിലായി.
അയാളുടെ ഉള്ളില്‍ സ്വയം ബന്ധിച്ചിരുന്ന കയറുകള്‍ ഒന്നൊന്നായി പൊട്ടുന്നത്‌ അയാളറിഞ്ഞു. തോക്കിന്റെ കത്തിമുന മാനേജര്‍ക്കു നേരെ ചൂണ്ടിക്കൊണ്ടയാള്‍ ചീറി:
`` അതേടാ, അതിനുതന്നെ. നിന്നെ കൊല്ലാന്‍''
അയാള്‍ വീശിയ തോക്കില്‍നിന്നും ഒഴിഞ്ഞു കൊണ്ട്‌ മാനേജര്‍ പൊടുന്നനെ മേശവലിപ്പു തുറന്ന്‌ ഒരു പിസ്റ്റള്‍ എടുത്ത്‌ അയാള്‍ക്കുനേരെ ചൂണ്ടി. അയാള്‍ വിറങ്ങലിച്ചുനിന്നു.
``ഇഡിയറ്റ്‌. എന്തു വിചാരിച്ചു നീ? ഇത്‌ ജര്‍മ്മനാണ്‌. ഫുള്ളി ആട്ടോമാറ്റിക്‌. ഉന്നം പിഴക്കില്ല.''
അയാല്‍ നീറി നിന്നു.
``ഞാന്‍ ഈ ബാങ്കിന്റെ മാനേജര്‍ മാത്രമല്ല. ആല്‍സോ ദ ചീഫ്‌ സെക്യൂരിറ്റി ഓഫീസര്‍. നീ വെറും കെട്ടുകാഴ്‌ച. ചുമ്മാ അലങ്കാരത്തിന്‌ ഒരു കാഴ്‌ച വസ്‌തു.''
അയാള്‍ മേശമേല്‍ ചാരി തളര്‍ന്നു നിന്നു. എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും വരണ്ടുപോയ തൊണ്ടയില്‍ നിന്ന്‌ ശബ്‌ദം പുറത്തേക്ക്‌ വന്നില്ല. മാനേജര്‍ പിസ്റ്റള്‍ മേശയ്‌ക്കത്തേക്കുതന്നെയിട്ട്‌ കസേരയിലേക്ക്‌ ചാഞ്ഞു.
`` എന്നെ........... എന്നെ ഈ ജോലിയില്‍ നിന്നും പിരിഞ്ഞുപോകാന്‍ അനുവദിക്കണം''- അയാള്‍ പ്രയാസപ്പെട്ട്‌ പറഞ്ഞൊപ്പിച്ചു.
ഒരു വൃത്തികെട്ട അട്ടഹാസച്ചിരിയായിരുന്നു അതിനു മറുപടി.
മേശവലിപ്പിനകത്തുനിന്നും ഒരു പേപ്പര്‍ എടുത്തുകാട്ടിക്കൊണ്ട്‌ മാനേജര്‍ കൃത്രിമമായ സഹതാപത്തോടെ പറഞ്ഞു:
``നോ, നോ. എനിക്കതിനു കഴിയില്ലല്ലോ.... ലുക്ക്‌ ദിസ്‌ പേപ്പര്‍....''
മാനേജര്‍ ആ കടലാസ്‌ അയാളെ ഉയര്‍ത്തിക്കാട്ടി.
``നീ ഒപ്പിട്ടുതന്ന മുദ്രപ്പത്രം. അയാം ഹെല്‍പ്‌ലെസ്‌ മാന്‍. ടോട്ടലി ഹെല്‍പ്‌ലെസ്‌....''
പൊടുന്നനെ ബാങ്ക്‌ കനത്ത ഒരു ഇരുമ്പുകൂടായി രൂപാന്തരപ്പെടുന്നത്‌ നടുക്കത്തോടെ അയാള്‍ കണ്ടു. അകത്തു കടന്നാല്‍ പുറത്തുപോകാന്‍ ഒറ്റ വാതില്‍ പോലുമില്ലാത്ത ഒരു കൂറ്റന്‍ ഇരുമ്പു കൂട്‌.
കൂട്ടില്‍ കുടുങ്ങിയ നിസ്സഹായരായ ഇരകളുടെ നിശ്ശബ്‌ദമായ നിലവിളികള്‍ ഇരുമ്പുകൂടിനിപ്പുറം വിറങ്ങലിച്ചു കിടന്നു.
റൈഫിള്‍ അയാളെ വീഴാതെ താങ്ങി.

Sunday, September 20, 2009

തീവണ്ടികള്‍ ആത്മഹത്യ ചെയ്യുന്നത്‌

പാളത്തിനു സമീപത്തെ ചതുപ്പില്‍ തഴച്ചു നിന്ന നീര്‍വാഴയിലിരുന്ന പച്ചപ്പുഴു പാളത്തിലേക്ക്‌ ഇഴഞ്ഞു കയറിയ നേരം ജനറല്‍ കമ്പാര്‍ട്ടുമെന്റിന്റെ ജനലരികിലിരുന്ന്‌ ഒരാള്‍ ഗീതാഞ്‌ജലിയുടെ മലയാള പരിഭാഷ വായിക്കുകയായിരുന്നു: പ്രകാശമേ, എന്റെ പ്രകാശമേ, ലോകം നിര്‍ഭരമാക്കുകയും മിഴികളില്‍ ചുംബിക്കുകയും ചെയ്യുന്ന, ഹൃദയത്തെ മധുരീകരി ക്കുന്ന പ്രകാശമേ...പച്ചപ്പുഴു നിവര്‍ന്നുനോക്കവേ, അതിന്റെ കുഞ്ഞു കണ്ണുകളില്‍ കൊള്ളാത്ത തീവണ്ടിയും നടുക്കുന്ന പ്രകമ്പനവും. അടുത്തനിമിഷം പ്രകാശം ആ പച്ചക്കണ്ണുകളില്‍ ഞെട്ടിമരിച്ചു.തീവണ്ടി കിതച്ചു.ചേതനയില്ലാത്ത യന്ത്രത്തിന്റെ കിതപ്പ്‌.തീവണ്ടി ഇപ്പോള്‍ ഒരു വിജന പ്രദേശത്തുകൂടി കുതിക്കുകയാണ്‌. ചുറ്റും വീണ വൃക്ഷാവശിഷ്‌ടങ്ങള്‍, വിണ്ടുകീറി വിശന്ന വയലുകള്‍.പൊടുന്നനെ ഒരു പേക്കാറ്റിനൊപ്പം ഒരു നിലവിളി ചീറിയെത്തി. മൂന്ന്‌ മനുഷ്യശരീരങ്ങള്‍ പാളത്തില്‍ കുറുകെ.എഞ്ചിനില്‍ ചോരയും നിലവിളിയും വന്നലച്ചു. യന്ത്രം ചോരയാല്‍ നനയുകയും നടുങ്ങുകയും ചെയ്‌തു.തീവണ്ടി ഇഴഞ്ഞുനിന്നു.ഇപ്പോള്‍ കാണാം, പാളത്തില്‍ ചോരകൊണ്ടു വരച്ച ഒരു വലിയ ചിത്രം.ഒരമ്മയും രണ്ടു മക്കളും.ലോകം കണ്ടു കൊതിതീരാത്ത കണ്ണുകള്‍.എ. സി. കോച്ചില്‍ അസ്വസ്ഥത പടര്‍ന്നുതുടങ്ങി. സമയം തെറ്റുന്നു.``ഇതിനൊക്കെ വല്ല വിഷവും വാങ്ങി തിന്നുകൂടെ. മനുഷ്യരെ മെനക്കെടുത്താന്‍''.അമ്മയും മക്കളും പോയിട്ടുണ്ടായിരുന്നില്ല.അവര്‍ പാളത്തില്‍ ശരീരമുപേക്ഷിച്ച്‌ കെട്ടിപ്പിടിച്ചു നില്‍ക്കുകയായിരുന്നു.സങ്കടം തോന്നി അവര്‍ക്ക്‌. ഞങ്ങള്‍ കാരണം... ശരീരങ്ങള്‍ നീക്കം ചെയ്‌തശേഷം തീവണ്ടി നീങ്ങി ത്തുടങ്ങി. അന്നേരം, ദൈവം ബോറടിമാറ്റാന്‍ ഒരു വികൃതി കാട്ടുകയായിരുന്നു.പൊടുന്നനെ തീവണ്ടി എഞ്ചിനില്‍ ഒരു ജീവന്റെ തുടിപ്പുയര്‍ന്നു. പച്ചപ്പുഴുവിന്റെ ആത്മാവ്‌ എഞ്ചിനില്‍ കയറി സ്‌പന്ദിച്ചു തുടങ്ങി.ചോരതെറിച്ച തീവണ്ടിയുടെ വലിയ ഹെഡ്‌ലൈറ്റിനുള്ളില്‍ രണ്ടു കുഞ്ഞിക്കണ്ണുകള്‍ തുറന്നു.ഒരു യന്ത്രം അങ്ങനെ ജീവന്റെ വേദനയറിയാന്‍ തുടങ്ങി.മനസ്സാക്ഷിയുടെ ഒരു വിലങ്ങ്‌ പൊടുന്നനെ എഞ്ചിന്റെ നെഞ്ചിനു കുറുകെ വീണു. കെട്ട ലോകത്തെ മനുഷ്യരെ നിരന്തരം പേറുന്ന മടുപ്പ്‌ തീവണ്ടി അന്നാദ്യമായി അറിഞ്ഞു.എ. സി. കോച്ചില്‍ പൊടുന്നനെ ചിരിപൊട്ടി. ആത്മഹത്യാനിരക്കില്‍ കേരളം ഒന്നാം സ്ഥാനത്തായ തിന്റെ കാരണങ്ങള്‍ സംബന്ധിച്ച ചര്‍ച്ച ഒരു വലിയ ഫലിതത്തില്‍ അവസാനിച്ചതാണ്‌.``എന്തിന്റെ കുറവുകൊണ്ടാവും ഇവറ്റകള്‍ ഇങ്ങനെ സ്വയം ചാകുന്നത്‌?'' - കഴുത്തിലെ ടൈ ശരിക്കു മുറുക്കിക്കൊണ്ട്‌ ഒരാള്‍ ചോദിക്കുന്നു.കടക്കെണി, ദാരിദ്ര്യം, സ്‌നേഹരാഹിത്യം, മോഹഭംഗം - പല ഉത്തരങ്ങള്‍ വന്നു.``നോ! അതൊന്നുമല്ല'' കുടവണ്ടി തടവിക്കൊണ്ട്‌ അയാള്‍ കണ്ടെത്തുന്നു: ``ലാക്‌ ഓഫ്‌ പ്രാഗ്‌മാറ്റിക്‌ വിസ്‌ഡം - പ്രായോഗിക ജ്ഞാനത്തിന്റെ കുറവ്‌''.അയാളുടെ പുച്ഛച്ചിരി മറ്റുള്ളവരിലേക്ക്‌ പടര്‍ന്ന്‌ വീണ്ടും ഒരു കൂട്ടച്ചിരിയാവുന്നു.അന്നേരം, തീവണ്ടിയുടെ ഉള്ളിലൂടെ, പൊരി വെയിലിലും അര്‍ദ്ധരാത്രിയിലും വിശപ്പിനോട്‌ പൊരുതുന്ന നിരാലംബ ജന്മങ്ങളുടെയും വിശന്നു കരയുന്ന കുട്ടികളുടെയും ആത്മാഭിമാനം ഭാരമായി ത്തീര്‍ന്ന അമ്മമാരുടെയും കരിഞ്ഞ പാടത്തുനിന്ന്‌ നെഞ്ചുരുകുന്ന കര്‍ഷകന്റെയും കുറെ ശിഥിലചിത്രങ്ങള്‍ ഒരു നീറ്റലോടെ കടന്നുപോയി.ലാക്‌ ഓഫ്‌ പ്രാഗ്‌മാറ്റിക്‌ വിസ്‌ഡം...അമ്മയും രണ്ടു പിഞ്ചു മക്കളും.ദൈവമേ, ജീവന്റെ വേദന.എഞ്ചിന്റെ നെഞ്ചകം നീറിത്തുടങ്ങി. പൊടുന്നനെ അതിന്‌ വേഗമേറി. ഭ്രാന്തവേഗം.സൈറണ്‍ നിലയ്‌ക്കാത്ത നിലവിളിയായി.ഡ്രൈവറുടെ ക്യാബിനില്‍ അമ്പരപ്പും ഭയവും പരിഭ്രാന്തിയായി കത്തിത്തുടങ്ങി.എ. സി. കോച്ചില്‍നിന്നും അന്നേരം ചിരിയുയരു ന്നുണ്ടായിരുന്നില്ല.യന്ത്രത്തിന്‌ മനസ്സാക്ഷി നല്‍കി കളിച്ച ദൈവം മാത്രം ചിരിച്ചു.തീവണ്ടി ആര്‍ത്തലച്ച്‌ പാഞ്ഞ്‌, നദിക്കു മുകളില്‍ പാളമുപേക്ഷിച്ച്‌ പാലത്തിന്റെ കൈവരിയില്‍ തല മുട്ടിച്ചുനിന്നു കിതച്ചു.വരണ്ടുണങ്ങിയ നദിയിലെ ഇത്തിരി വെള്ളത്തിലെ പരല്‍ മീനുകള്‍ അതുകണ്ട്‌ നടുങ്ങി.