Friday, March 12, 2010

നിയോഗം

വല്‍മീകത്തിനുള്ളിലെ നിഷ്ക്രിയതയില്‍നിന്നും താപസന്‍ ശാപവചനം ആവര്‍ത്തിച്ചുരുവിട്ടുകൊണ്ട്‌ തമസാ തീരത്തെത്തി. കുഞ്ഞിച്ചിറകുകള്‍ മിനുക്കി മരക്കൊമ്പിലിരിക്കുന്ന ഇണപ്പക്ഷികളെ കണ്ട താപസനയനങ്ങള്‍ ചുറ്റും നിഷാദനെ തിരഞ്ഞു. കൈയ്യില്‍ വിഷാസ്ത്രവും കണ്ണില്‍ കത്തുന്ന ക്രൂരതയുമായി നിഷാദന്‍ എത്തിയില്ല. കാത്തുനിന്നു മടുത്ത താപസകണ്‌ഠത്തില്‍ ശാപവാക്യം കുരുങ്ങിക്കിടന്നു.പെട്ടന്ന് ഇണപ്പക്ഷികള്‍ ചിലച്ചുകൊണ്ട്‌ അകലേയ്ക്കു പറന്നുപോയി. ഞെട്ടിപ്പോയ താപസനുചുറ്റും പലതരം പക്ഷികള്‍ പരിഹാസധ്വനിപോലെ ചിലച്ചു. ഇതിഹാസ സൃഷ്ടിയുടെ ബീജാവാപം നടക്കാതെപോയ നിമിഷത്തെ ശപിച്ച്‌ താപസന്‍ മറ്റൊരു മുഹൂര്‍ത്തത്തിനായി വല്‍മീകത്തിലേക്ക്‌ മടങ്ങി.

Wednesday, February 17, 2010

ആത്മാവിന്റെ നിറം

അയാള്‍ക്ക്‌ അവളോട്‌ സ്നേഹത്തെക്കുറിച്ചുമാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.ഉള്ളില്‍ വിങ്ങിനിന്നവ വാക്കുകളിലേക്ക്‌ പരിഭാഷപ്പെടുത്താന്‍ അയാള്‍ നന്നേ പാടുപെട്ടു.'ആത്മാവിലലിഞ്ഞ സ്നേഹം' എന്ന അയാളുടെ വാക്കുകള്‍ കേട്ടപാടെ അവള്‍ ചിരിക്കാന്‍ തുടങ്ങി.ആ ചിരിയുടെ ചില്ലുകള്‍ കൊണ്ട്‌ അയാളുടെ ഉള്ളം മുറിഞ്ഞ്‌ ചോര പൊടിഞ്ഞു.ചിരിയുടെ ഇടവേളയില്‍ അവള്‍ ചോദിച്ചു:'നിന്റെ ആത്മാവിന്‌ എന്തുനിറമാണ്‌? ജലത്തിന്റെ? പ്രാണവായുവിന്റെ? കണ്ണുനീരിന്റെ?'
ചിരിയുടെ ചില്ലുകള്‍ വീണ്ടും വീണുചിതറി.ഉള്ളം മുറിഞ്ഞ നീറ്റലില്‍ പിടഞ്ഞുകൊണ്ട്‌ അയാള്‍ വിചാരിച്ചു:എന്റെ ആത്മാവിന്റെ നിറം....ഇല്ല.ഞാനതു പറയില്ല.എന്റെ ആത്മാവിന്‌ നിന്റെ നിറമാണല്ലോ.

Tuesday, January 12, 2010

സക്കറിയയുടെ ഫ്‌ളാറ്റില്‍ നാഥുറാം

എരിതീയുടെ ഒരല നാഥുറാമിന്റെ ഇടംകണ്ണ്‌ കടന്നു പോകുമ്പോള്‍ പതിവുപോലെ വേദനയുടെ ആര്‍ത്തസ്വരം ഉയര്‍ന്നില്ല.
സഹനം എന്ന വാക്കിന്റെ അര്‍ത്ഥപരിമിതി നരകം നാഥുറാമിന്‌ നല്‍കിയ ജ്ഞാനശകലങ്ങളിലൊന്നായിരുന്നു.
നാരകീയാഗ്നിയുടെ ആര്‍ത്തലയ്‌ക്കുന്ന സമുദ്രത്തില്‍, പാപികളുടെ കഠോര നിലവിളികളുടെ നിലയ്‌ക്കാത്ത പ്രവാഹത്തില്‍, ഉള്ളുകീറുന്ന വേദനയെ കൈവിട്ടുപോയ നരജീവിതത്തിന്റെ ആനന്ദകാലം ഓര്‍മ്മയിലുണര്‍ത്തി നേരിടാന്‍ നാഥുറാം പഠിച്ചു കഴിഞ്ഞിരുന്നു.
മരണം എന്ന മോചനപ്രതീക്ഷ നരകത്തിലില്ലല്ലോ. അളവില്ലാത്ത കാലത്തിന്റെ അനന്തസ്ഥലികളില്‍, നിയതരൂപമില്ലാത്ത വിതാനങ്ങളില്‍, തീ എന്ന പരമസത്യം. വേദന എന്ന ഒറ്റ അനുഭവം. ആളിപ്പടരുന്ന തീ ഒന്നു വിഴുങ്ങി പിന്മാറുന്ന നിമിഷാര്‍ദ്ധത്തിന്റെ ഇടവേളയിലെ അനുഭവത്തെ വിവരിക്കാന്‍ ഏതു പദമാണ്‌ ഉപയോഗിക്കാനാവുക?
വിട്ടുപോകാനിടമില്ലാതെ, ആത്മാവ്‌ അഗ്നിയില്‍ കത്തി നീറിപ്പൊടിയുന്ന വേദനയുടെ ഉച്ചസ്ഥായിയില്‍ പോലും സഹനത്തിന്റെ പാഠങ്ങള്‍ നാഥുറാം വശപ്പെടുത്തിയതെങ്ങനെയെന്ന്‌ നാഥുറാമിനു പോലുമറിയില്ല. ആ നിമിഷങ്ങളില്‍ അര്‍ദ്ധനഗ്നനായ വൃദ്ധന്റെ കാരുണ്യം തുളുമ്പുന്ന നയനങ്ങള്‍ നാഥുറാമിന്റെ ഉള്‍ക്കണ്ണില്‍ തെളിഞ്ഞുവരുന്നതെന്തെന്ന്‌ അയാള്‍ ആശ്ചര്യം കൂറിയിട്ടുണ്ട്‌.
പരോള്‍!
നരകത്തിന്‌ നരകത്തിന്റെ നീതി. സഹനം ശീലിച്ച ആത്മാക്കള്‍ക്ക്‌, ശിക്ഷ ശിരസ്സുകുനിച്ചു വാങ്ങുന്നവന്‌ നരകം നല്‍കുന്ന കാരുണ്യം.
മോചനം!
നാഥുറാം നരകകവാടം കടന്ന്‌ മനുഷ്യശരീരധാരിയായി പുറത്തുവന്നു. ഭൂമിയില്‍ മനുഷ്യന്‍ തന്റെ ചെറുബുദ്ധികൊണ്ട്‌ ഉണ്ടാക്കിവച്ചിരിക്കുന്ന കാലക്കണക്കില്‍ പരോള്‍കാലം എത്ര ദിവസം വരുമെന്നറിയില്ല. ആജ്ഞ എപ്പോഴും വരാം.
നരകത്തിനു പുറത്ത്‌, മുകളിലും താഴെയു മല്ലാത്ത, പ്രകാശവും ഇരുട്ടും ഇല്ലാത്ത, ദിക്കു കളില്ലാത്ത ഒരിടത്ത്‌ നാഥുറാം സന്ദേഹിയായി നിന്നു.
പച്ചഗ്രഹത്തിലെ തന്റെ ജന്മഭൂമിയായ അര്‍ദ്ധദ്വീപ്‌ നാഥുറാമിന്‌ ലോകാന്തരങ്ങള്‍ക്കപ്പുറത്തുനിന്നേ തിരിച്ചറിയാനായി.
അനാഥം!
വൃദ്ധനെ ചിത്രവും പുസ്‌തകവും പുരാവസ്‌തു വുമാക്കി നാട്‌ ഇപ്പോഴും പേറുന്നുണ്ടാവും.
നോക്കി നില്‍ക്കേ, ഇടനെഞ്ചില്‍ തുളച്ചുകയറുന്ന ഒരു വെടിയുണ്ടയുടെ ആളുന്ന അഗ്നി നാഥുറാമിന്റെ ഉള്ളുകീറി.
എങ്ങോട്ടാണ്‌ പോവുക? എന്റെ ഹിന്ദുസ്ഥാനില്‍ എന്റെ ഇടം ഏത്‌?
എനിക്ക്‌ ഇടമില്ല. അല്ലെങ്കില്‍ ഹിന്ദുസ്ഥാനില്‍ എല്ലായിടവും എനിക്കുള്ളതു തന്നെ.
നിശ്ചയമില്ലാതെ പോവുക. കണ്ണടച്ചുള്ള ഒരു പതനം അത്‌ നിശ്ചയിക്കട്ടെ.
ഭാരതത്തിന്റെ പശ്ചിമതീരത്ത്‌, അറേബ്യന്‍ കടലിന്റെ ഓരത്ത്‌, ഇരുളിനെ കീറിമുറിച്ചുകൊണ്ട്‌ അന്ന്‌ അര്‍ദ്ധരാത്രി ഒരു ധൂമകേതു കത്തിവീണു.
അനന്തപുരിയിലെ നിദ്രാവിഹീനരും നിശാചരരും ഭീകരമായ ആ ശബ്‌ദം കേട്ട്‌ ഞെട്ടി.
സൂര്യന്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇരുട്ട്‌ ഊതിയകറ്റാനെത്തിയപ്പോള്‍ നാഥുറാം കണ്ണുകള്‍ തുറന്നു. `തിരുവനന്തപുരം' എന്ന വിളക്കക്ഷരങ്ങള്‍ വായിച്ചു.
ആദ്യമായാണ്‌ മലയാള അക്ഷരങ്ങള്‍ നാഥുറാം കാണുന്നത്‌. എങ്കിലും അയാള്‍ക്ക്‌ അവ വായിക്കാനായി. പരേതര്‍ക്ക്‌ ഏതു ഭാഷയും വായിക്കാം. ഏതു ഭാഷയിലും സംസാരിക്കാം. ഭാഷയുടെ പരിമിതികള്‍ ഇഹലോകജീവന്റെ മാത്രം പ്രശ്‌നമാണല്ലോ.
നഗരം ഉണരുന്നത്‌ എത്ര പെട്ടെന്നാണ്‌. പ്രഭാതത്തോടൊപ്പം ആക്രാന്തവും പരദൂഷണവും പാരയും പരക്കംപാരച്ചിലുംകൊണ്ട്‌ നഗരം സജീവമായി.
ശ്രീശങ്കരന്റെ നാട്‌ - നാഥുറാം വിചാരിച്ചു. നന്നായി. വളരെ നന്നായി.
നാഥുറാം പ്ലാറ്റ്‌ഫോമിലൂടെ വെറുതേ നടന്നു. യൂറോപ്യന്‍ വേഷധാരികളായ മലയാളിമക്കള്‍. ഇവരൊക്കെ അതിരാവിലെ എങ്ങോട്ടു പോകുന്നു?
ഒരാള്‍ പ്ലാറ്റ്‌ഫോമിലെ ഒരു ബഞ്ചില്‍ വായിച്ചു കൊണ്ടിരിക്കുന്നു. നാഥുറാം അയാളുടെ അരികില്‍ ചെന്നിരുന്നു.
ഒരുവേവലാതിയുമില്ലാത്ത ഒരു മനുഷ്യന്‍. എന്താവാം അയാള്‍ വായിക്കുന്നത്‌? നാഥുറാം അതിലേക്ക്‌ പാളി നോക്കി. ഒരു മലയാള പുസ്‌തകം.
ഇതാണെന്റെ പേര്‌ - ഗ്രന്ഥനാമം നാഥുറാം വായിച്ചു.
എന്തൊരു പേര്‌!
ശാന്തയാത്രികന്‍ അവസാനത്തെ പേജിലാണ്‌. വൃദ്ധന്‌ ഇനി പേരില്ല. ബ്രഹ്മത്തിങ്കല്‍ ഒന്നിനും പേരില്ല എന്ന അവസാന വരി വായിച്ചുതീര്‍ന്നതും എവിടെയോ തീവണ്ടിയുടെ കൂക്കുവിളി കേട്ടു.
അതയാളുടെ വണ്ടിയായിരുന്നില്ല. അയാള്‍ പുസ്‌തകമടച്ചുവച്ച്‌ വീണ്ടു സൗമ്യനായി.
ബാഗിനുമേല്‍ വച്ച പുസ്‌തകത്തിന്റെ പുറം ചട്ടയിലെ ബ്ലര്‍ബ്‌ നാഥുറാം വായിച്ചു:
സ്വതന്ത്രഭാരതരാഷ്‌ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രശസ്‌തനായ ഘാതകന്റെ മനസ്സിലേക്ക്‌ സക്കറിയ പണിയുന്ന നൂല്‍പ്പാലമാണ്‌ ഈ നോവല്‍..... വധശേഷമുള്ള ഘാതകന്റെ മനോവ്യാപാരങ്ങളിലൂടെ നോവലിസ്റ്റ്‌ നിഗൂഢയാത്ര ചെയ്യുന്നു.
പേരറിയാത്ത ഒരു വികാരത്തിന്റെ ലോഹദ്രവം നാഥുറാമിന്റെ ഉള്ളിലൂടെ ഉരുകിയിറങ്ങി.
ദൈവമേ!
ആരെക്കുറിച്ചാണിത്‌?
വൃദ്ധനെ ഞാനും എന്നെ ഈ ജനതയും വധിച്ച ശേഷവും വൃദ്ധന്‍ ജീവിക്കുന്നത്‌ മനസ്സിലാക്കാം. പക്ഷേ ഞാന്‍.... എന്നെക്കുറിച്ച്‌ ഇക്കാലവും ചിന്തിക്കുന്നത്‌ ആര്‌?
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അയാളുടെ ഗുരുജിയുടെ ചിത്രം വൃദ്ധന്റെ ചിത്രത്തിനരുകില്‍ അനാച്ഛാദനം ചെയ്യപ്പെട്ടത്‌ നാഥുറാം അറിഞ്ഞി രുന്നില്ലല്ലോ.
പരേതന്മാര്‍ എല്ലാം അറിയുന്നില്ല.
എല്ലാം അറിയുന്നത്‌ ബ്രഹ്മം മാത്രമാണ്‌. നാഥുറാം പുസ്‌തകത്തിലേക്ക്‌ കണ്ണെടുക്കാതെ നോക്കുന്നതു കണ്ട ശാന്തമുഖന്‍ നാഥുറാമിനോട്‌ ഒരു പുഞ്ചിരി പങ്കുവച്ചു.
നാഥുറാമും ചിരിച്ചു. ചിരിയുടെ രാസവിദ്യ തനിക്ക്‌ നഷ്‌ടപ്പെട്ടിട്ടില്ലല്ലോ എന്ന്‌ അയാള്‍ ചിന്തിക്കുകയും ചെയ്‌തു.
`ആ പുസ്‌തകം ഒന്നു തരാമോ?' - നാഥുറാം ചോദിച്ചു.
യാത്രികന്‍ വിസ്‌മയത്തോടെ അയാളെ നോക്കി. നാഥുറാമിന്റെ ഉത്തരേന്ത്യന്‍ വേഷവും അയാളുടെ പച്ചമലയാളവും തമ്മില്‍ ഒരു പൊരുത്ത ക്കേട്‌ അയാള്‍ക്ക്‌ തോന്നിയിരിക്കണം.
അയാള്‍ നാഥുറാമിന്‌ പുസ്‌തകം നീട്ടി. നാഥുറാം വിറയ്‌ക്കുന്ന കൈകളോടെ അതു വാങ്ങി. പുറംചട്ടയിലെ പഴകിത്തുരുമ്പിച്ച ഒരു തോക്കിന്റെ ചിത്രം നാഥുറാമിനെ വീണ്ടും ഓര്‍മ്മയുടെ നരകത്തിലേയ്‌ക്ക്‌ തള്ളി.
1948 ജനുവരി 30 വൈകുന്നേരം 5 മണി.
ഈ മണ്ണ്‌ കണ്ട ഏറ്റവും വലിയ പാപി ചരിത്ര ത്തില്‍ രക്തമുദ്ര പതിപ്പിച്ചത്‌ അന്നാണ്‌.
വേദനകടിച്ചമര്‍ത്തിക്കൊണ്ട്‌ നാഥുറാം പുസ്‌തകം മറിച്ചുനോക്കി.
ഒരനൗണ്‍സ്‌മെന്റും തീവണ്ടിയുടെ കൂകലും പ്ലാറ്റ്‌ഫോമിലെ ജനക്കൂട്ടത്തെ ഉണര്‍ത്തി. തിരക്ക്‌. പാച്ചില്‍.
പുസ്‌തകത്തിന്റെ ഉടമയെവിടെ?
നാഥുറാമിന്റെ കണ്ണുകള്‍ എമ്പാടും പരതി.
തീവണ്ടി നീങ്ങാന്‍ തുടങ്ങി.
പുസ്‌തകം നാഥുറാമിന്റെ കൈകളില്‍ അനാഥ മായി.
ആദ്യപേജിലെ സക്കറിയ നാമധാരിയായ ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചുള്ള കുറിപ്പുമുതല്‍ സക്കറിയയുടെ മറ്റു കൃതികളിലൂടെ, പ്രസാധകക്കുറിപ്പിലൂടെ, കടപ്പാടിലൂടെ, അര്‍ജ്ജുന ഫല്‍ഗുന എന്ന ആദ്യ അദ്ധ്യായം മുതല്‍ ബ്രഹ്മത്തിങ്കല്‍ ഒന്നിനും പേരില്ല എന്ന അവസാനഅദ്ധ്യായത്തിലെ അവസാന വരിവരെ അയാള്‍ തീപിടിച്ച ഒരു തീവണ്ടി യെപ്പോലെ സഞ്ചരിച്ചു.
വായന കഴിഞ്ഞ്‌ നാഥുറാം ഏറെനേരം നിശ്ചലനായി ഇരുന്നു.
അയാള്‍ക്ക്‌ ഉള്ളു പൊള്ളി നീറാന്‍ തുടങ്ങി. ഉള്ളിലെ തീയടങ്ങിയപ്പോള്‍ ചിരി വന്നു.
ഇപ്പോള്‍ നാഥുറാം തിരുവനന്തപുരത്തെ തമ്പാനൂര്‍ തെരുവിലൂടെ നടക്കുകയാണ്‌.
തെരഞ്ഞെടുപ്പുകാലം. മൂവര്‍ണ്ണവും ചുവപ്പും കാവിയും പേറി പാറുന്ന കൊടികളുടെ ഉത്സവം.
തെരുവില്‍, ചീറിപ്പായുന്ന വാഹനങ്ങള്‍ക്ക്‌ ഇഞ്ചുകള്‍ മാത്രം അകലെ റോഡിലിരുന്ന്‌ ഒരു കൊച്ചുകുട്ടി കളിക്കുന്നു. പല്ലില്ലാത്ത മോണകാട്ടി കുട്ടി നാഥുറാമിനെ നോക്കി ചിരിച്ചു.
പൊടുന്നനെ, ചീറിവരുന്ന ഒരു വാഹനം കണ്ട്‌ അയാള്‍ക്ക്‌ ഉള്ളുകാളി.
നാഥുറാം കുട്ടിയെ വാരിയെടുത്ത്‌ ഫുട്‌പാത്തി ലിരുത്തി. തൊട്ടപ്പുറത്ത്‌ മരച്ചുവട്ടില്‍ കൂടിനിന്നിരുന്ന നാടോടിക്കൂട്ടത്തിലെ കുട്ടിയുടെ അച്ഛനമ്മമാര്‍ വിസ്‌മയത്തോടെ അത്‌ നോക്കിനിന്നു.
നാഥുറാം ഇപ്പോള്‍ സെക്രട്ടറിയേറ്റിനു മുന്നിലുള്ള കറന്റ്‌ ബുക്‌സ്‌ ഷോറൂമിലേയ്‌ക്ക്‌ കയറിച്ചെല്ലുകയാണ്‌. കൈകളില്‍ ഇതാണെന്റെ പേരുമായി സക്കറിയയുടെ വിലാസമന്വേഷിച്ച അയാള്‍ കൗണ്ടറിലിരുന്ന ഷോറൂം മാനേജരെ അമ്പരപ്പിച്ചു.
ഇപ്പോള്‍ തിരുവനന്തപുരത്തെ പാരീസ്‌ റോഡിലുള്ള വത്സലാ നഴ്‌സിംഗ്‌ ഹോമിന്‌ എതിര്‍വശത്തുള്ള കെട്ടിട സമുച്ചയത്തിനു മുന്നില്‍ നാഥുറാം ഓട്ടോറിക്ഷയില്‍ വന്നിറങ്ങുകയാണ്‌. ഓട്ടോറിക്ഷക്കാരനോട്‌ അഞ്ചു മിനിട്ട്‌ കാത്തു നില്‍ക്കാന്‍ പറഞ്ഞ്‌ നാഥുറാം മൂന്നാം നിലയിലെ സക്കറിയയുടെ ഫ്‌ളാറ്റിലേക്കു കയറിച്ചെന്നു.
വായനയില്‍ മുഴുകിയിരുന്ന സക്കറിയയോട്‌ അയാള്‍ ചോദിച്ചു:
`മിസ്റ്റര്‍ സക്കറിയ?'
`അതേ'.
കഥാപാത്രം കഥാകാരനെ നോക്കിനിന്നു.
സക്കറിയ നാഥുറാമിനെ സംശയത്തോടെ നോക്കി. കൈയിലിരിക്കുന്ന ഇതാണെന്റെ പേര്‌ ശ്രദ്ധിച്ച സക്കറിയ പറഞ്ഞു:
`ഇരിക്കാം'
നാഥുറാം സക്കറിയയ്‌ക്ക്‌ അഭിമുഖമായി ഇരുന്നു.
നാഥുറാമിന്റ തീക്ഷ്‌ണനയനങ്ങള്‍ ശ്രദ്ധിച്ച സക്കറിയ ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നോര്‍ത്തു. കണ്ടുപിടിക്കാന്‍ ഓര്‍മ്മകളുടെ അറകള്‍ കയറിയിറങ്ങി നിരാശനായി.
`സംശയിക്കേണ്ട, നാം തമ്മില്‍ ഇതിനുമുമ്പ്‌ കണ്ടിട്ടില്ല.' നാഥുറാം പറഞ്ഞു.
`എവിടെയോ കണ്ടുമറന്ന ഒരു മുഖം പോലെ' - സക്കറിയുടെ മൃദു സ്വരം.
`ഞാന്‍ മോഹന്‍ദാസ്‌' - നാഥുറാം സ്വയം പരിചയപ്പെടുത്തി.
നാഥുറാം പുസ്‌തകം മറിച്ചുകൊണ്ടു പറഞ്ഞു:
`നിങ്ങള്‍ വൃദ്ധന്‌ എന്തെല്ലാം ബഹുമതികളാണ്‌ നല്‌കിയിരിക്കുന്നത്‌. കള്ളന്‍, പൂച്ചസന്യാസി, വഞ്ചകന്‍, മായാവി, ഹിംസ്രമൃഗം, സൂത്രക്കാരന്‍, ഹൈന്ദവരുടെ ശത്രു....'
സക്കറിയ ഒരു വിളറിയ ചിരി ചിരിച്ചു. നാഥുറാം തുടര്‍ന്നു: `വൃദ്ധന്‌ ഞാന്‍ മൂന്നു വെടിയുണ്ടകള്‍ നല്‌കി. ഇപ്പോള്‍ പരോള്‍ കാലത്തും പശ്ചാത്താപ ത്തിന്റെ നരകാഗ്നിയില്‍ ആത്മാവ്‌ വെന്തുപൊള്ളുന്നു. നിങ്ങള്‍ എന്നെ മനസ്സിലാക്കാന്‍ എന്റെ പൂര്‍വ്വ ജന്മങ്ങള്‍ മനസ്സിലാക്കാന്‍ നോവല്‍ എഴുതി. ഞാന്‍ നന്ദി പറയാന്‍ വന്നതാണ്‌'.
സക്കറിയ നിശ്ശബ്‌ദനായി ഇരുന്നു.
നാഥുറാം തുടര്‍ന്നു: `വൃദ്ധന്‌ വ്യാജ അനു കര്‍ത്താക്കള്‍, എനിക്ക്‌ യഥാര്‍ത്ഥ അനുയായികള്‍. വൃദ്ധന്‌ വിമര്‍ശകര്‍, എനിക്ക്‌ താങ്കളെപ്പോലെ എന്നെ മനസ്സിലാക്കുന്ന എഴുത്തുകാര്‍... ചരിത്രത്തിന്റെ കോമഡികള്‍.'
സക്കറിയ ചിരിക്കാന്‍ ഒരു വിഫലശ്രമം നടത്തി.
നോവല്‍ വായിച്ച്‌ ചിത്തഭ്രമം ബാധിച്ചതായിരിക്കുമോ?- സക്കറിയ ആലോചിച്ചു. അദ്ദേഹത്തിന്‌ ചെറിയ പേടി തോന്നി. മുന്‍വാതില്‍ തുറന്നിട്ടി രുന്നതില്‍ ഖേദവും.
`മോഹന്‍ദാസ്‌ എവിടെ നിന്നു വരുന്നു?' - സക്കറിയ സൗമ്യസ്വരത്തില്‍ ആരാഞ്ഞു.
പൊടുന്നനെ നാഥുറാം പൊട്ടിച്ചിരിച്ചു.
ഭയത്തിന്റെ ഒരു ശീതക്കാറ്റ്‌ സക്കറിയയുടെ ശരീരം തലോടി കടന്നുപോയി.
ചിരിയൊടുങ്ങിയപ്പോള്‍ നാഥുറാം പറഞ്ഞു:
`മോഹന്‍ദാസ്‌.... വൃദ്ധന്റെ പേര്‌. താങ്കള്‍ എനിക്കു നല്‌കിയ പേര്‌.... താങ്കള്‍ വൃദ്ധന്റെ പേരും എനിക്കു തന്നു.'
ഒരു നിമിഷത്തെ നിശബ്‌ദത.
`പക്ഷേ, ഞാനത്‌ ഉപേക്ഷിക്കുകയാണ്‌ എഴുത്തു കാരാ. വൃദ്ധന്റെ യാതൊന്നും എനിക്കുവേണ്ട. മരിച്ചവന്‌ പേരുകൊണ്ട്‌ ഉപയോഗമില്ലെന്ന്‌ താങ്കളുടെ നോവലിലുണ്ടല്ലോ. അതുകൊണ്ട്‌ താങ്കള്‍ ഈ പേര്‌ തിരിച്ചെടുത്തുകൊള്ളുക. സൂര്യന്‍ സൂര്യനായും ഇരുട്ട്‌ ഇരുട്ടായും നിലനില്‍ക്കട്ടെ.'
നാഥുറാം കസേരയില്‍ നിന്ന്‌ എഴുന്നേറ്റു. സക്കറിയയും അറിയാതെ എഴുന്നേറ്റു.
`മിസ്റ്റര്‍ സക്കറിയ, എനിക്ക്‌ താങ്കളുടെ പേരു വേണം. ഞാനതെടുക്കുന്നു. നിങ്ങള്‍ക്ക്‌ എന്നെ ഇനി പോള്‍ സക്കറിയ എന്നു വിളിക്കാം.'
വീണ്ടും ഭിത്തികള്‍ കിടുങ്ങുമാറ്‌ നാഥുറാം പൊട്ടിച്ചിരിച്ചു.
പിന്നീടുള്ള ചില നിമിഷങ്ങളില്‍ പ്രപഞ്ചം മുഴുവന്‍ ഇരുട്ടായിരുന്നു.
താഴെ ഒരു ഓട്ടോ റിക്ഷ സ്റ്റാര്‍ട്ടു ചെയ്യുന്ന ശബ്‌ദം ഭൂമിയിലേയ്‌ക്ക്‌ വെളിച്ചം കൊണ്ടുവന്നു.
സക്കറിയ കസേരയില്‍ ഇരുന്നു.
പൊടുന്നനെ, തെരുവിനെ കീറിമുറിച്ചുകൊണ്ട്‌ പാഞ്ഞുപോയ, `ശിവസേന' എന്ന്‌ രക്തനിറത്തിലെ അക്ഷരങ്ങളില്‍ എഴുതിവച്ച ഒരു ആംബുലന്‍സിന്റെ ആര്‍ത്തനാദം സക്കറിയയെ നടുക്കി.

Friday, December 11, 2009

ആള്‍ ദൈവങ്ങള്‍ ഉണ്ടാകുന്നത്‌

മൂലധനത്തിന്റെ പ്രലോഭനീയമായ നവപ്രത്യയശാസ്ത്രത്തിന്റെ തുറന്ന വാഹനത്തില്‍ പുറം തിരിഞ്ഞുനിന്ന് പട്ടിണിക്കാരനും ഭൂരഹിതനും പീഡിതനും സ്വപ്നത്തിന്റെയും നീതിമോഹത്തിന്റെയും ഒഴിഞ്ഞ പാനപാത്രങ്ങള്‍ വച്ചുനീട്ടിയ സഖാവിനെ അവര്‍ രക്ഷകന്റെ കുപ്പായവും കിരീടവുമണിയിച്ചു.
വാഗ്ദാനങ്ങളുടെ ദൈവം.
ഈ ദൈവത്തിന്‌ ഒഴിഞ്ഞ പാനപാത്രങ്ങള്‍ നിറയ്ക്കാനുള്ള സിദ്ധിയില്ലെന്നും നിറഞ്ഞ പാനപാത്രങ്ങള്‍ തങ്ങളുടെ കൈകളിലാണെന്നും അവ തട്ടിയെടുത്ത്‌ അച്ചടക്കത്തിന്റെ അറയില്‍ സൂക്ഷിച്ചവര്‍ ആവര്‍ത്തിച്ചിട്ടും ജനങ്ങള്‍ സഖാവില്‍ നിന്ന് പിരിയാന്‍ കൂട്ടാക്കാതിരുന്നതിനാല്‍ -
നേതാവിന്‌ പാകത്തിലുള്ള ചങ്ങല തീര്‍ക്കുന്നതിരക്കിലായി പാര്‍ട്ടി.
ചങ്ങല പൊട്ടിച്ച സഖാവിന്റെ മണ്ണുമാന്തികള്‍ പാര്‍ട്ടിയുടെ അന്നദാദാക്കളായ ചില വിശുദ്ധ പശുക്കളെ തോണ്ടിയപ്പോള്‍ -
പാര്‍ട്ടി ബുദ്ധിജീവി നിര്‍ദ്ദേശാനുസരണം പേന കൈയ്യിലെടുത്തു.
നേതാവിനെ ആള്‍ദൈവമാക്കി.
ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നതെങ്ങനെയെന്ന് അയാള്‍ നവമൂലധന ബുദ്ധിയുടെ പൂപ്പലും വഴുക്കലുമുള്ള വക്രമലയാളത്തില്‍ എഴുതി പത്രത്തിലച്ചടിപ്പിച്ചു.
വൈതാളികര്‍ ആര്‍ത്തു.
വായിച്ചവര്‍ക്ക്‌ പാര്‍ട്ടിയില്‍ ആള്‍ദൈവങ്ങള്‍ എങ്ങനെയുണ്ടാകുന്നു എന്നുമാത്രം മനസ്സിലായില്ല.
ഒരു വ്യാജ ബുദ്ധിജീവി എങ്ങനെ ഒറ്റുകാരനായിത്തീരുന്നു എന്നുമാത്രം മനസ്സിലായി.
ചായക്കട തിണ്ണയിലിരുന്ന് കട്ടന്‍ ചായയ്ക്കൊപ്പം പത്രം വായിച്ച ഒരു നിസ്വന്‍,ബുദ്ധിജീവിയുടെ സങ്കീര്‍ണ്ണ ലിഖിതം മനസ്സിലാകാത്തതിനാല്‍ തന്റെ ചെറുബുദ്ധികൊണ്ട്‌ ലളിതമായി അത്‌ ഇങ്ങനെ പൂരിപ്പിച്ചു:
"പാര്‍ട്ടി ഒറ്റുകാരുടെ കൂടാരമാകുമ്പോള്‍ അവശേഷിക്കുന്നവര്‍ ആള്‍ ദൈവങ്ങളാകുന്നു."

Friday, November 13, 2009

അവര്‍ ച്യൂയിങ്‌ഗം ചവച്ചുകൊണ്ട്‌ നൃത്തം ചെയ്യുമ്പോള്‍

കൃഷ്‌ണന്‍കുട്ടി സന്ദേഹങ്ങളാല്‍ ഉലഞ്ഞു.
അയാളുടെ നീതിബോധം അയാള്‍ക്കു ഭാരമായി.
സായാഹ്നപത്രം മടക്കി അയാള്‍ എഴുന്നേറ്റു.
സദ്ദാംഹുസൈനെ തൂക്കിലേറ്റിയ ദാരുണ വാര്‍ത്തയായിരുന്നു അന്നത്തെ പത്രത്തിന്റെ ചുവന്ന തലക്കെട്ട്‌. അതിനുതാഴെ, `വിദേശവായ്‌പ അനിവാര്യം; വ്യവസ്ഥകള്‍ അംഗീകരിക്കും' എന്ന മന്ത്രി സഖാവിന്റെ പ്രസ്‌താവനയും.
ആ വാര്‍ത്തകള്‍ കൃഷ്‌ണന്‍കുട്ടിയെ ആകെ ഭയപ്പെടുത്തി. സദ്ദാമിനെ തൂക്കിലേറ്റുമ്പോള്‍ ചുറ്റാകെ നിന്ന ചില വെളുത്ത സൈനികള്‍ ച്യൂയിങ്‌ഗം ചവച്ചുകൊണ്ട്‌ നൃത്തം ചവിട്ടി എന്ന ഭാഗത്തെ ത്തിയപ്പോള്‍ അയാള്‍ക്കു വായന നിര്‍ത്തേണ്ടിവന്നു. മന്ത്രിയുടെ പ്രസ്‌താവനയും അയാള്‍ക്ക്‌ പൂര്‍ത്തിയാക്കാനായില്ല.
ഇവറ്റകള്‍ ആരാണ്‌?
കൃഷ്‌ണന്‍കുട്ടിയുടെ ഉള്ളില്‍ രോഷമുറഞ്ഞ്‌ കനംതൂങ്ങി. അയാള്‍ വായനശാലയില്‍നിന്നും ഇരുട്ടിലിറങ്ങി നടന്നു.
പാര്‍ട്ടിയാഫീസില്‍ പ്രകാശമുണ്ടായിരുന്നു. സെക്രട്ടറി പോയിട്ടില്ല.
``സഖാവേ, ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു? നീതിക്ക്‌ എത്ര മുഖമുണ്ട്‌''?
സെക്രട്ടറി പൊട്ടിച്ചിരിച്ചു. ആ ചിരികേട്ട്‌ കൃഷ്‌ണന്‍കുട്ടി കൂടുതല്‍ പേടിച്ചു.
വീട്ടിലെത്തിയപ്പോള്‍ ഉമ്മറത്തെ വെളിച്ചം മങ്ങിക്കത്തുന്നുണ്ടായിരുന്നു. അതിനുതാഴെ നില ത്തിരുന്ന്‌ മകന്‍ ചരിത്രപാഠങ്ങള്‍ ഉറക്കെ വായിച്ചു പഠിക്കുകയാണ്‌ - വാറല്‍ ഹേസ്റ്റിംഗ്‌സിന്റെ ഭരണ പരിഷ്‌കാരങ്ങള്‍.
ഭാര്യ കഞ്ഞിവിളമ്പി. അയാളുടെ വിശപ്പ്‌ കെട്ടുപോയിരുന്നു.
അന്നുരാത്രി അയാളെ ദുഃസ്വപ്‌നങ്ങളുടെ വേട്ടനായ്‌ക്കള്‍ പുലരുംവരെ പിന്തുടര്‍ന്നു.
അയാളുടെകൂരയില്‍ ച്യൂയിംങ്‌ഗം ചവച്ചുകൊണ്ട്‌ യന്ത്രത്തോക്കുകളുമായി അവര്‍ എത്തുന്നു.
``ഗഡുമുടങ്ങിയിരിക്കുന്നു'' - അവര്‍ അറിയിക്കുന്നു.
``എവിടെ നിന്റെ ഭാര്യ? മക്കള്‍?''
ഒന്നു ഞെട്ടിയുണരാന്‍ പോലും കഴിയാതെ അയാളെ ആ ദുഃസ്വപ്‌നം പുലരുംവരെ കീഴ്‌പ്പെടുത്തി.
പുലര്‍ച്ചെ അയാള്‍ ഉണരുന്ന നേരമായിട്ടും ഉണരാഞ്ഞപ്പോള്‍ ഭാര്യ അയാളെ കുലുക്കി വിളിച്ചു.
അയാള്‍ അവശനായിരുന്നു.
പണിപ്പെട്ട്‌ അയാള്‍ എഴുന്നേറ്റു.
``എന്തുപറ്റി നിങ്ങള്‍ക്ക്‌''? - ഭാര്യ ഉത്‌കണ്‌ഠയോടെ തിരക്കി.
അയാള്‍ ഭാര്യയെ തുറിച്ചുനോക്കി. പിന്നെ പതിയെ പറഞ്ഞു: ``ഒന്നുമില്ല.''
മഴ പെയ്യുന്നൂണ്ടായിരുന്നു. ക്രമേണ മഴ കനത്തു.
അന്നയാള്‍ പണിസ്ഥലത്തേക്കു പോയില്ല. മഴയത്ത്‌ പാറമടയില്‍ പണി നടക്കില്ല.
ഭാര്യ അയാളോട്‌ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കുട്ടികളുടെ ഫീസ്‌, തന്റെ മരുന്നുകള്‍, പറ്റുകടയില്‍ പെരുകുന്ന കടം, സഹകരണ ബാങ്കില്‍ നിന്നും ജപ്‌തി നോട്ടീസ്‌ വീണ്ടൂം വന്നത്‌...
അയാള്‍ എല്ലാം കേട്ടിട്ടും ഒന്നും കേള്‍ക്കുന്നു ണ്ടായിരുന്നില്ല.
കുറേനേരം കൂടി മഴ നോക്കിനിന്നശേഷം അയാള്‍ കുടയുമെടുത്ത്‌ ഇറങ്ങി.
വായനശാലയില്‍ അയാള്‍ ഒറ്റയ്‌ക്കായിരുന്നു.
പത്രമെടുത്ത്‌ വെറുതേ അകപ്പേജുകള്‍ നോക്കി. വാര്‍ത്തകള്‍ക്കു മീതെ അയാളുടെ കണ്ണുകള്‍ പരതി നടന്നു.
എല്ലാം അസ്വസ്ഥതയുടെ വിത്തുകള്‍.
`തോട്ടം തൊഴിലാളികള്‍ പട്ടിണിയില്‍'
`കടക്കെണി: രണ്ടു കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്‌തു.'
`പാര്‍ട്ടിയെ കാലത്തിനൊത്ത്‌ മാറ്റണം' - പാര്‍ട്ടി സെക്രട്ടറി.
`ആഗോളീകരണം അനിവാര്യം' - മന്ത്രി.
`മാഫിയാതലവനില്‍ നിന്ന്‌ ചിലര്‍ കോടികള്‍ കൈപ്പറ്റി.'
ഏറ്റവും മുകളില്‍ ഒരു വലിയ കളര്‍ ചിത്രം. പാര്‍ട്ടി സമ്മേളനത്തില്‍ വിശിഷ്‌ട ക്ഷണിതാവായി അണികളെ അഭിസംബോധന ചെയ്യുന്ന സൂപ്പര്‍ സിനിമാതാരം. അദ്ദേഹത്തിന്റെ നവപ്രത്യയശാസ്‌ത്ര സംബന്ധിയായ പ്രസംഗം ആരാധനയോടും വിധേയഭാവത്തോടും വായതുറന്നു കേട്ടിരിക്കുന്ന അണികള്‍.
അയാള്‍ ആ ചിത്രത്തിലെ നിശ്ശബ്‌ദരായി നിലകൊള്ളുന്ന ചെങ്കൊടികളോടൊപ്പമായിരുന്നു. കാറ്റില്‍ പറക്കാതെ തലകുനിച്ച്‌ നിരനിരയായി...
ഇടനെഞ്ചില്‍ അയാള്‍ക്ക്‌ ഒരു നീറ്റല്‍ തോന്നി.
പേജ്‌ മറിക്കവേ, വര്‍ഗ്ഗീയ വാദികള്‍ വധിച്ച രണ്ടുസഖാക്കളുടെ ചിത്രം. പണി സ്ഥലത്തുനിന്ന്‌ മടങ്ങിവരവേ, വഴിയില്‍ വച്ച്‌...
അയാള്‍ക്ക്‌ ആ വാര്‍ത്തയും മുഴുവനാക്കാനായില്ല. അയാളുടെ കൈ അറിയാതെ ചെവിക്കു മുകളിലെ വെട്ടേറ്റ പാടില്‍ പരതി. പതിറ്റാണ്ടുകളുടെ പഴക്കമുള്ള പാട്‌.
ഓരോ വെട്ടേല്‍ക്കുമ്പോഴും, ബോധം കൈവിടും വരെ മുഷ്‌ടി താഴ്‌ന്നിരുന്നില്ല.
ഉള്ളിലും കണ്ണുകളിലും നേരിയ കാഴ്‌ച തെളിയുമ്പോള്‍ ആശുപത്രിക്കിടക്കയ്‌ക്കു ചുറ്റും നിന്ന സഖാക്കളുടെ മുഖങ്ങള്‍.
സഖാവേ...
രക്തം രക്തത്തെ തിരിച്ചറിയുന്ന വിളി.
അയാള്‍ ബഞ്ചില്‍ ചാരിയിരുന്ന്‌ കണ്ണുകളടച്ചു.
ക്ഷീണം കൊണ്ട്‌ അയാള്‍ മയങ്ങിപ്പോയി.
അയാള്‍ അയാളെത്തന്നെ സ്വപ്‌നം കണ്ടു.
വിദേശ കുത്തകകള്‍ക്ക്‌ വാതില്‍ തുറന്നു കൊടുക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെയുള്ള മാര്‍ച്ചില്‍ കൊടിയുമേന്തി പോലീസുകാരുടെ അടിയേറ്റു വീഴുന്ന അയാള്‍.
പാര്‍ട്ടിയോഗങ്ങളില്‍ നേതാക്കളെ കേള്‍ക്കാന്‍ വേദിക്കു മുമ്പില്‍ സ്ഥാനം പിടിക്കുന്ന അയാള്‍.
രാത്രിയില്‍ പോസ്റ്ററും പശയുമായി തെരുവിലൂടെ നീങ്ങുന്ന അയാള്‍.
പാര്‍ട്ടി വിജയിച്ച്‌ അധികാരമേറിയപ്പോള്‍ തെരുവില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്കിടയില്‍ അയാള്‍.
പതിയെ ചിത്രങ്ങള്‍ക്ക്‌ നിറം മങ്ങി. ഇപ്പോള്‍, പണികഴിഞ്ഞുവരുന്ന അയാള്‍ക്കുനേരെ ഒരു കവചിത വാഹനം. ച്യൂയിംങ്‌ഗം ചവച്ചുകൊണ്ട്‌ ഒരു സായിപ്പ്‌ ഇറങ്ങിവരുന്നു. കൂടെ രണ്ട്‌ അനുചരന്മാര്‍.
അവരും ച്യൂയിങ്‌ഗം ചവയ്‌ക്കുന്നുണ്ടായിരുന്നു.
പൊടുന്നനെ, സായിപ്പിന്റെ ഓരത്ത്‌ ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുന്ന അനുചരന്മാരിലൊരാളുടെ മുഖം സെക്രട്ടറിയുടേതാണെന്നു കണ്ട്‌ അയാള്‍ നടുങ്ങിയുണര്‍ന്നു.
അന്നേരം വായനശാലയില്‍ മറ്റാരുമുണ്ടായിരുന്നില്ല.
റോഡിന്റെ ഓരത്തെ മരത്തണലില്‍ കുറേ ചെറുപ്പക്കാര്‍ ചീട്ടുകളിക്കുന്നുണ്ടായിരുന്നു.
ഇപ്പോള്‍ തുറന്ന കണ്ണുകള്‍ക്കുമുന്നിലും ച്യൂയിങ്‌ഗം ചവച്ചുകൊണ്ട്‌ കൊലച്ചിരിയുമായി ചിലര്‍... കണ്ണുകള്‍ അടച്ചാലും തുറന്നാലും ഒരേ കാഴ്‌ച.
അവര്‍ അയാള്‍ക്കുചുറ്റും ച്യൂയിങ്‌ഗം ചവച്ചുകൊണ്ട്‌ നൃത്തം ചെയ്യാന്‍ തുടങ്ങി.
മഴ അയാളെ വിളിച്ചു. അയാള്‍ മഴയിലേക്കിറങ്ങി.
പിറ്റേന്ന്‌, അന്തര്‍ദേശീയ ധനകാര്യസ്ഥാപനത്തിന്റെ പ്രതിനിധികളും ഇടതുപക്ഷ സര്‍ക്കാരും വായ്‌പാകരാര്‍ ഒപ്പിടുന്ന വലിയ വര്‍ണചിത്രവും വാര്‍ത്തയും അച്ചടിച്ച പത്രത്തിന്റെ അകപ്പേജുകളിലൊന്നില്‍, പ്രാദേശിക വാര്‍ത്തകള്‍ക്കിടയില്‍, `മരിച്ച നിലയില്‍ കാണപ്പെട്ടു' എന്ന വാര്‍ത്ത യോടൊപ്പം ചേര്‍ത്തിരുന്ന അയാളുടെ മങ്ങിയ ചിത്രം അധികമാരും തിരിച്ചറിഞ്ഞില്ല.

Saturday, October 10, 2009

അരക്ഷിതം

തോക്കേന്തിയ ഒരു പ്രതിമയായി ന്യൂജനറേഷന്‍ ബാങ്കിന്റെ കണ്ണാടി വാതിലിനു മുന്നില്‍ അയാള്‍.
വെയിലുറയ്‌ക്കുന്നു. ജനങ്ങള്‍ വരവായി.
വ്യവസ്ഥകള്‍ ലളിതം. ഉദാരം.
കറവപ്പശു, വീട്‌, ബൈക്ക്‌, കാര്‍, ഫ്‌ളാറ്റ്‌... ഏതു സ്വപ്‌നമായാലും സാക്ഷാത്‌കാരത്തിന്‌ ആധാരങ്ങളും കുറെ ഒപ്പുകളും മാത്രം മതി.
അയാള്‍ ആദ്യം വന്ന വൃദ്ധനെയും നിറം മങ്ങിയ സാരി ചുറ്റിയ ഒരു സ്‌ത്രീയെയും ആദരവോടെ അഭിവാദ്യം ചെയ്‌തു.
ഓരോ കസ്റ്റമറെയും അവര്‍ കടന്നുവരുമ്പോള്‍ അഭിവാദ്യം ചെയ്യണം എന്നാണ്‌ മാനേജരുടെ ഉത്തരവ്‌.
കൈയില്‍ പഴകി മുഷിഞ്ഞ ഒരു ആധാരത്തിന്റെ ചുരുളുമായി നിന്ന വൃദ്ധന്‌ ചെറിയ വിറയലുണ്ടാ യിരുന്നു. നിസ്സഹായതയുടെ നിഴലുകള്‍ മൂടിയ കണ്ണുകളായിരുന്നു ആ സ്‌ത്രീയുടേത്‌.
അയാള്‍ വൃദ്ധനെ താങ്ങി, പതിയെ കനത്ത ഡോര്‍ തള്ളിത്തുറന്നു കൊടുത്തു. വൃദ്ധനും സ്‌ത്രീയും ബാങ്കിന്റെ ശീതീകരിച്ച ഉള്ളിലേക്കു നടന്നു. ബാങ്ക്‌ ഹാളില്‍ സ്ഥാപിച്ചിട്ടുള്ള ടി.വി.യില്‍ ഒരു വലിയ തിമിംഗലം തന്റെ വായ്‌ തുറന്ന്‌ ഇരയെ അകത്താക്കുന്ന അനിമല്‍ പ്ലാനറ്റ്‌ ചാനലിലെ ദൃശ്യം വാതില്‍ അടയുന്നതിന്‌ മുമ്പ്‌ ഒരു നിമിഷം അയാള്‍ കണ്ടു.
വാതില്‍ അടഞ്ഞപ്പോള്‍ അയാള്‍ക്ക്‌ നെഞ്ചു രുക്കം തോന്നി. അയാള്‍ കൈയിലെ തോക്ക്‌ ഒന്നുകൂടി മുറുക്കി ചേര്‍ത്തുപിടിച്ചു.
പിന്നീട്‌ വന്നത്‌ ഒരു പയ്യനായിരുന്നു. കൈയില്‍ റേഷന്‍ കാര്‍ഡും ആധാരവും. ഒരു 150 സി.സി. ബൈക്കിന്റെ സ്വപ്‌നം കൊണ്ട്‌ അവന്റെ കണ്ണുകള്‍ തിളങ്ങിയിരുന്നത്‌ അയാള്‍ കണ്ടു.
അവന്‌ അയാളുടെ അഭിവാദ്യം ആവശ്യമുണ്ടാ യിരുന്നില്ല. കണ്ണാടി വാതില്‍ തള്ളിത്തുറന്ന്‌ അവന്‍ അകത്തേക്ക്‌ കയറിപ്പോയി.
അയാള്‍ സ്റ്റൂളിലിരുന്നു.
കാലുകളുടെ വേദന പറഞ്ഞ്‌ കേണപേക്ഷിച്ച പ്പോള്‍ അനുവദിച്ചു കിട്ടിയതാണ്‌ സ്റ്റൂള്‍. ബാങ്കിന്റെ നിയമങ്ങള്‍ക്ക്‌ എതിരാണ്‌ അതെന്ന്‌ ഓര്‍മ്മിപ്പിച്ചു കൊണ്ട്‌, കസ്റ്റമേഴ്‌സ്‌ വാതില്‍ക്കല്‍ വരുമ്പോള്‍ ഇരിക്കരുത്‌ എന്ന വ്യവസ്ഥയോടെയാണ്‌ മാനേജര്‍ അതനുവദിച്ചത്‌.
മുന്നിലും പിന്നിലും ക്യാമറയുടെ കറുത്ത നേത്രങ്ങളുണ്ടെന്ന്‌ അയാള്‍ക്കറിയാമായിരുന്നു. തനിക്കു മാത്രമല്ല, പടികടന്നു വരുന്നവര്‍ തിരികെ റോഡിലെത്തുംവരെ അവയുടെ തീക്ഷ്‌ണ നയനങ്ങള്‍ അകമ്പടിയുണ്ട്‌.
തന്റെ അഭിവാദനങ്ങള്‍ക്ക്‌ ഊഷ്‌മളത പോരെന്ന്‌ മാനേജര്‍ കഴിഞ്ഞ ദിവസം ക്യാബിനില്‍ വിളിച്ചു വരുത്തി പറഞ്ഞിരുന്നു.
എല്ലാം അദ്ദേഹം കാണുന്നു, അറിയുന്നു. ഒരു നിശ്വാസം പോലും തനിക്ക്‌ സ്വകാര്യമായില്ല.
തന്റെ പോക്കറ്റിനു മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന തസ്‌തികപ്പേരില്‍ അയാള്‍ വെറുതെ നോക്കി: സെക്യൂരിറ്റി ഓഫീസര്‍!
അയാള്‍ തന്റെ സന്തത സഹചാരിയായ ഇരട്ടക്കുഴല്‍ തോക്കിനെ നോക്കി. തിരയില്ലാത്ത തോക്ക്‌.
വെറുമൊരു ഇരുമ്പു കുഴല്‍.
അയാള്‍ അതിന്റെ ട്രിഗറില്‍ കൈവച്ചു.
അന്നേരം അയാളുടെ ഉള്ളില്‍ ചോരയുടെ ഒരു തിരമാല ആഞ്ഞുവീശി.
അതിര്‍ത്തിയില്‍, ഇരുവശവും വീണുപൊട്ടുന്ന ഷെല്ലുകള്‍. ചീറിപ്പായുന്ന വെടിയുണ്ടകള്‍. മരണത്തിന്റെ നിഴല്‍ തൊട്ടുമുന്നില്‍ കണ്ടിട്ടും അയാള്‍ പതറിയിരുന്നില്ല.
എന്നാല്‍, ജീവിതത്തിന്റെ നൂല്‍പ്പാലത്തില്‍ നില്‍ക്കേ, ചുമലിലെ ഭാരങ്ങള്‍ കൊണ്ട്‌ ഉലഞ്ഞു പോകുന്നു.
പെണ്‍മക്കള്‍, കടങ്ങള്‍... പെന്‍ഷന്‍ കൊണ്ട്‌ പലിശയും മരുന്നും നടക്കില്ല.
ജീവിതം വഴിമുട്ടുമ്പോള്‍, ഘോഷയാത്രയില്‍ വെറും ടാബ്‌ളോയായി നില്‍ക്കേണ്ടിവരുന്ന വേദിക്കു വേണ്ടാതായ കഥകളി വേഷക്കാരന്റെ നീറ്റല്‍.
കാക്കി. തൂവല്‍ പിടിപ്പിച്ച തൊപ്പി. ഉണ്ടയില്ലാത്ത ഒരു തോക്ക്‌.
കോമാളി വേഷക്കാരന്റെ മടുപ്പ്‌.
പുറത്ത്‌ ഒരു വിദേശനിര്‍മ്മിത കാര്‍ വന്നു നിന്നു.
അയാള്‍ എഴുന്നേറ്റ്‌ തോക്ക്‌ നേരേ പിടിച്ചു നിന്നു.
കാറില്‍ നിന്നും ഇറങ്ങി വന്ന ഖദര്‍ധാരിയെ സല്യൂട്ട്‌ ചെയ്‌ത്‌ ആദരവോടെ വാതില്‍ തുറന്നു കൊടുത്തു.
വാതില്‍ അടയുന്നതിനുമുമ്പ്‌ അകത്തുനിന്നും ഒരു നേര്‍ത്ത തേങ്ങല്‍ അയാള്‍ കേട്ടു. നേരത്തേ കടന്നു പോയ സ്‌ത്രീയാണ്‌. വെളുത്ത ഷര്‍ട്ടും കറുത്ത ടൈയും ധരിച്ച തടിയന്‍ സഹമാനേജര്‍ കോപാകുലനായി എന്തൊക്കെയോ അവരോട്‌ പറയുന്നുണ്ട്‌.
ഗഡു മുടങ്ങിയിട്ടുണ്ടാവണം. അവര്‍ക്കുള്ള മണ്ണും കൂരയും ഇനി ബാങ്കിന്റേതാണ്‌ എന്നായിരിക്കും അയാള്‍ പറഞ്ഞിട്ടുണ്ടാവുക.
കെണിയില്‍ വീണ ഇരകള്‍.
അയാള്‍ തോക്കിന്റെ കുഴല്‍ തന്റെ കഴുത്തില്‍ ചേര്‍ത്തുവച്ചു. ലോഹത്തിന്റെ മരവിച്ച തണുപ്പ്‌.
ഞാന്‍ ആരുടെ കാവലാളാണ്‌?
ഉണ്ടയില്ലാത്ത ഒരു തോക്കും താനും.
രണ്ട്‌ പൊള്ള വേഷങ്ങള്‍.
തെരുവില്‍ക്കൂടി ഇപ്പോള്‍ ഒരു പാര്‍ട്ടിയുടെ വികസനയാത്ര കടന്നു പോവുകയാണ്‌. അധിനിവേശ വിരുദ്ധരുടെ പ്രചാരണജാഥയാണ്‌ അതിനെതിരെ വരുന്നത്‌. വാഹനങ്ങള്‍ അക്ഷമയുടെ വീര്‍പ്പുമുട്ടലില്‍ പൊരിവെയിലില്‍ വഴിമുടക്കി നിരനിരയായി കിടക്കുന്നു.
അയാള്‍ സ്റ്റൂളില്‍ നിന്നും എഴുനേറ്റു.
പണയപ്പണ്ടങ്ങളുമായി കടന്നുവന്ന ഒരമ്മയും മകളും അയാളോട്‌ അതെവിടെയാണ്‌ കൊടുക്കേണ്ട തെന്ന്‌ അന്വേഷിച്ചു.
അയാള്‍ അവരുടെ മുഖങ്ങളിലേക്കു നോക്കി.
വേദനയുടെ കനല്‍ പൊന്തിയ മുഖങ്ങള്‍.
അയാള്‍ ഒന്നും പറഞ്ഞില്ല. വാതില്‍ തുറന്ന്‌ കൗണ്ടര്‍ ചൂണ്ടിക്കാണിച്ചു കൊടുത്തു.
അകത്തുനിന്ന്‌ തേങ്ങിക്കരഞ്ഞു കൊണ്ടിരുന്ന സ്‌ത്രീ വാതില്‍ കടന്ന്‌ പുറത്തേക്കു വന്നു.
``എന്തുപറ്റി?'' - അയാള്‍ ചോദിച്ചു.
അവര്‍ ഒന്നും പറയാതെ അയാളെത്തന്നെ നോക്കിനിന്നു.
പിന്നീട്‌, തേങ്ങലടക്കിക്കൊണ്ട്‌ ചോദിച്ചു: ``നിങ്ങള്‍ക്ക്‌ ആ തോക്കുകൊണ്ട്‌ എന്നെയൊന്ന്‌ കൊന്നുതരാമോ?''
അവരുടെ കണ്ണുകളിലെ തീകൊണ്ട്‌ അയാളുടെ ഉള്ള്‌ പൊള്ളി.
ആ തേങ്ങല്‍ തെരുവിലലിഞ്ഞു തീരുവരെ അയാള്‍ അങ്ങനെതന്നെ നിന്നു.
പൊടുന്നനെ, അയാള്‍ വാതില്‍ തള്ളിത്തുറന്ന്‌ തോക്കുമായി മാനേജരുടെ ക്യാബിനു മുന്നിലേക്ക്‌ ചെന്നു. കണ്ണാടി വാതിലിനപ്പുറം മാനേജര്‍ ടെലി ഫോണിലാണ്‌.
കൗണ്ടറുകളില്‍ തിരക്കായിത്തുടങ്ങി.
അയാള്‍ ക്യാബിന്റെ സ്വര്‍ണ്ണനിറമുള്ള പിടിയില്‍ കൈവച്ചു.
മാനേജര്‍ ഫോണ്‍ വച്ചതും അയാള്‍ അകത്തേക്കു കയറി.
അനുവാദം കൂടാതെ കടന്നു വന്നതിന്റെ അരിശം മാനേജരുടെ മുഖത്തുനിന്നും അയാള്‍ക്കു വായിക്കാ നായി.
പക്ഷേ, കൃത്രിമമായ സൗമ്യതയുടെ ഒരാവരണം കൊണ്ട്‌ മാനേജര്‍ പെട്ടന്നതിനെ മായ്‌ച്ചുകളഞ്ഞു.
``യേസ്‌. എന്തുവേണം''?
അയാള്‍ക്ക്‌ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.
``എന്തെങ്കിലും പ്രോബ്‌ളം''?
അയാളുടെ ഉള്ളില്‍ വാക്കുകള്‍ തിളച്ചുമറിയാന്‍ തുടങ്ങുന്നത്‌ അയാള്‍ അറിഞ്ഞു.
പെട്ടെന്ന്‌ കുട്ടികളുടെ മുഖങ്ങള്‍ അയാള്‍ ക്കോര്‍മ്മവന്നു.
``അച്ഛാ...'' അവര്‍ വിളിക്കുന്നു.
നിശ്ശബ്‌ദതയുടെ രണ്ട്‌ നിമിഷങ്ങള്‍.
``നോ സര്‍. നോ പ്രോബ്‌ളം''- അയാള്‍ പറഞ്ഞൊപ്പിച്ചു.
മാനേജര്‍ അയാളെ തുറിച്ചു നോക്കി.
അയാള്‍ തോക്ക്‌ ചേര്‍ത്തുപിടിച്ച്‌ മാനേജരെ സല്യൂട്ട്‌ ചെയ്‌ത്‌ തിരികെ നടക്കാന്‍ തുടങ്ങവേ-
``ജസ്റ്റ്‌ എ മിനിട്ട്‌'' - മാനേജരുടെ സൗമ്യ ശബ്‌ദം.
അയാള്‍ തിരിഞ്ഞുനിന്നു.
മാനേജര്‍ വായയുടെ ഒരുവശം കോട്ടി പുഞ്ചിരിച്ചു.
അയാള്‍ വിയര്‍ത്തു.
അതിര്‍ത്തിയില്‍, പൊട്ടിത്തെറിക്കുന്ന ഗ്രനേഡു കള്‍ക്കിടയിലൂടെ, ശത്രുവിന്റെ പീരങ്കി വായകള്‍ ക്കിടയിലൂടെ ശത്രുവിനെ മാത്രം ലക്ഷ്യം വച്ചുകൊണ്ട്‌ ദുര്‍ഘട പാതയിലൂടെ ഇഴഞ്ഞു നീങ്ങുന്ന ധീര സൈനികര്‍-
അവരിലൊരാള്‍- ജീവിതത്തിന്റെ കത്തി മുനയ്‌ക്കു മുന്നില്‍ ഉണ്ടയില്ലാത്ത ഒരു തോക്കുമായി വിറപൂണ്ടു നില്‍ക്കുന്നു.
``ലുക്‌ മിസ്റ്റര്‍ സെക്യൂരിറ്റി ആഫീസര്‍, നിങ്ങള്‍ കുറച്ചുകൂടി ഡിസിപ്ലിന്‍ പാലിക്കേണ്ടതുണ്ട്‌. ബോറടിക്കുമ്പോള്‍ ചുമ്മാ കയറിയിറങ്ങാനുള്ളതല്ല, മാനേജരുടെ ക്യാബിന്‍. മൈന്റ്‌ ഇറ്റ്‌''
``സര്‍, ഞാന്‍...........''
``നിങ്ങള്‍ക്കെന്താണ്‌ പ്രോബ്‌ളം മിസ്റ്റര്‍. ഞാന്‍ കാണുന്നുണ്ട്‌. നിങ്ങള്‍ക്ക്‌ പ്രായമായി. ഇങ്ങനെ യായാല്‍ ഞങ്ങള്‍ക്ക്‌ നിങ്ങളെ...........''
പൊടുന്നനെ അയാളുടെ ഉള്ളില്‍ ഒരാള്‍ ഉണര്‍ന്നു. സ്വജീവനേക്കാള്‍ ദേശാഭിമാനത്തിനും സ്വാഭിമാനത്തിനും വിലകല്‍പ്പിച്ചിരുന്ന ഒരാള്‍. ഉള്ളിലെ ദരിദ്രഭീരുവിനെ ചവിട്ടിമെതിച്ചുകൊണ്ട്‌ അയാള്‍ തിരിഞ്ഞുനിന്നു.
``മാനേജര്‍, നിങ്ങള്‍ ഭീഷണിപ്പെടുത്തേണ്ട. എനിക്കുകുറച്ചു തിരകള്‍ വേണം. എന്റെ തോക്കില്‍ നിറയ്‌ക്കാന്‍.''
മാനേജര്‍ ഉച്ചത്തില്‍ ചിരിച്ചു. ചിരിച്ചുകൊണ്ടു തന്നെ അയാള്‍ പറഞ്ഞു: `` ഓ, അതാണാവശ്യം, തിര. എന്തിനാണ്‌ തനിക്ക്‌ തിര? എന്നെ കൊല്ലാനോ?''
മാനേജരുടെ ചിരി വീണ്ടും ഉച്ചത്തിലായി.
അയാളുടെ ഉള്ളില്‍ സ്വയം ബന്ധിച്ചിരുന്ന കയറുകള്‍ ഒന്നൊന്നായി പൊട്ടുന്നത്‌ അയാളറിഞ്ഞു. തോക്കിന്റെ കത്തിമുന മാനേജര്‍ക്കു നേരെ ചൂണ്ടിക്കൊണ്ടയാള്‍ ചീറി:
`` അതേടാ, അതിനുതന്നെ. നിന്നെ കൊല്ലാന്‍''
അയാള്‍ വീശിയ തോക്കില്‍നിന്നും ഒഴിഞ്ഞു കൊണ്ട്‌ മാനേജര്‍ പൊടുന്നനെ മേശവലിപ്പു തുറന്ന്‌ ഒരു പിസ്റ്റള്‍ എടുത്ത്‌ അയാള്‍ക്കുനേരെ ചൂണ്ടി. അയാള്‍ വിറങ്ങലിച്ചുനിന്നു.
``ഇഡിയറ്റ്‌. എന്തു വിചാരിച്ചു നീ? ഇത്‌ ജര്‍മ്മനാണ്‌. ഫുള്ളി ആട്ടോമാറ്റിക്‌. ഉന്നം പിഴക്കില്ല.''
അയാല്‍ നീറി നിന്നു.
``ഞാന്‍ ഈ ബാങ്കിന്റെ മാനേജര്‍ മാത്രമല്ല. ആല്‍സോ ദ ചീഫ്‌ സെക്യൂരിറ്റി ഓഫീസര്‍. നീ വെറും കെട്ടുകാഴ്‌ച. ചുമ്മാ അലങ്കാരത്തിന്‌ ഒരു കാഴ്‌ച വസ്‌തു.''
അയാള്‍ മേശമേല്‍ ചാരി തളര്‍ന്നു നിന്നു. എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും വരണ്ടുപോയ തൊണ്ടയില്‍ നിന്ന്‌ ശബ്‌ദം പുറത്തേക്ക്‌ വന്നില്ല. മാനേജര്‍ പിസ്റ്റള്‍ മേശയ്‌ക്കത്തേക്കുതന്നെയിട്ട്‌ കസേരയിലേക്ക്‌ ചാഞ്ഞു.
`` എന്നെ........... എന്നെ ഈ ജോലിയില്‍ നിന്നും പിരിഞ്ഞുപോകാന്‍ അനുവദിക്കണം''- അയാള്‍ പ്രയാസപ്പെട്ട്‌ പറഞ്ഞൊപ്പിച്ചു.
ഒരു വൃത്തികെട്ട അട്ടഹാസച്ചിരിയായിരുന്നു അതിനു മറുപടി.
മേശവലിപ്പിനകത്തുനിന്നും ഒരു പേപ്പര്‍ എടുത്തുകാട്ടിക്കൊണ്ട്‌ മാനേജര്‍ കൃത്രിമമായ സഹതാപത്തോടെ പറഞ്ഞു:
``നോ, നോ. എനിക്കതിനു കഴിയില്ലല്ലോ.... ലുക്ക്‌ ദിസ്‌ പേപ്പര്‍....''
മാനേജര്‍ ആ കടലാസ്‌ അയാളെ ഉയര്‍ത്തിക്കാട്ടി.
``നീ ഒപ്പിട്ടുതന്ന മുദ്രപ്പത്രം. അയാം ഹെല്‍പ്‌ലെസ്‌ മാന്‍. ടോട്ടലി ഹെല്‍പ്‌ലെസ്‌....''
പൊടുന്നനെ ബാങ്ക്‌ കനത്ത ഒരു ഇരുമ്പുകൂടായി രൂപാന്തരപ്പെടുന്നത്‌ നടുക്കത്തോടെ അയാള്‍ കണ്ടു. അകത്തു കടന്നാല്‍ പുറത്തുപോകാന്‍ ഒറ്റ വാതില്‍ പോലുമില്ലാത്ത ഒരു കൂറ്റന്‍ ഇരുമ്പു കൂട്‌.
കൂട്ടില്‍ കുടുങ്ങിയ നിസ്സഹായരായ ഇരകളുടെ നിശ്ശബ്‌ദമായ നിലവിളികള്‍ ഇരുമ്പുകൂടിനിപ്പുറം വിറങ്ങലിച്ചു കിടന്നു.
റൈഫിള്‍ അയാളെ വീഴാതെ താങ്ങി.