Thursday, July 22, 2010

നിഴല്‍

നിലാവുള്ളതിനാല്‍ രാത്രി വളരെ വൈകിയിട്ടും അയാള്‍ക്ക്‌ പേടി തോന്നിയില്ല.തിരക്കിട്ടു നടന്നു അയാള്‍. പെട്ടെന്ന് അയാളെ ആരോ പിന്നില്‍നിന്ന് പേരുചൊല്ലി വിളിച്ചു.തിരിഞ്ഞുനോക്കിയപ്പോള്‍ തന്റെ നിഴലിനെയല്ലാതെ പിന്നിലാരെയും കണ്ടില്ല.പിന്നെ ആരാണ്‌ വിളിച്ചത്‌? അയാള്‍ക്ക്‌ പേടിതോന്നി.പൊടുന്നനെ അയാളുടെ നിഴല്‍ അയാളില്‍ നിന്ന് തെന്നിമാറിനിന്ന് സംസാരിക്കാന്‍ തുടങ്ങി.
" ഞാനാണ്‌ വിളിച്ചത്‌"-നിഴല്‍ ശാന്തനായി പറഞ്ഞു.
അയാള്‍ വിറച്ചുനിന്നു.
"എന്താണ്‌ നീ എന്നെ തുറിച്ചു നോക്കുന്നത്‌? ഇതിനുമുന്‍പ്‌ കണ്ടിട്ടില്ലാത്തതുപോലെ.നിന്റെ ജീവിതം മുഴുവന്‍ നിന്നോടൊപ്പമുണ്ടായിരുന്നിട്ടും ഒരപരിചിതനെപ്പോലെയാണല്ലോ നീ എന്നെ നോക്കുന്നത്‌."
അയാളുടെ ഉള്ളില്‍ ഭയം അഗ്നിനാവ്‌ നീട്ടി.
"പേടിക്കേണ്ട.ഞാന്‍ ചില കാര്യങ്ങള്‍ പറയാനാണ്‌ വിളിച്ചത്‌".നിഴല്‍ തുടര്‍ന്നു:"എന്തിനാണ്‌ നിനക്കിത്ര തിരക്ക്‌? നിന്റെ ജീവിതം മുഴുവന്‍ നിനക്ക്‌ തിരക്കായിരുന്നു.നിന്റെ കണക്കുപുസ്തകത്തിലെ നേട്ടങ്ങളുടെ അക്കങ്ങള്‍ കൂട്ടുവാനുള്ള തിരക്ക്‌.എനിക്കു മടുത്തു.നമുക്ക്‌ പിരിയാം."
മരവിച്ചുനിന്ന അയാള്‍ പെട്ടെന്നു പറഞ്ഞു:ഇല്ല,പറ്റില്ല.എനിക്കിനിയും നിന്നെ ആവശ്യമുണ്ട്‌."
നിഴല്‍ ചിരിച്ചുകൊണ്ട്‌ മൊഴിഞ്ഞു:"വയ്യ ചങ്ങാതീ,ക്ഷമിക്കണം.നിന്റെ തിരക്കില്‍ പെട്ട്‌ ഞാന്‍ വളരെ ക്ഷീണിതനായിരിക്കുന്നു.വയ്യ."
പെട്ടെന്ന്, എവിടെനിന്നോപാഞ്ഞുവന്ന കാര്‍മേഘക്കൂട്ടങ്ങള്‍ ചന്ദ്രനെ മറച്ചു.നിഴല്‍ അപ്രത്യക്ഷനായി.കുറ്റിരുട്ടില്‍ ദിശാബോധം നഷ്ടപ്പെട്ട്‌ വിഭ്രാന്തിയോടെ പാഞ്ഞ അയാളെ ഒരു പൊട്ടക്കിണര്‍ കാത്തുകിടക്കുന്നുണ്ടായിരുന്നു.

3 comments: